ന്യൂഡൽഹി: ഗുജറാത്ത് കേന്ദ്രമായ എബിജി ഷിപ്‌യാർഡ് ലിമിറ്റഡ് 22,842 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയത് 98 കടലാസുകമ്പനികൾ വഴി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണെന്ന വിവരങ്ങൾ പുറത്തുവന്നു. വായ്പ നൽകിയ ബാങ്ക് കൺസോർഷ്യത്തിനു വേണ്ടി ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) നടത്തിയ ഡിജിറ്റൽ ഫൊറൻസിക് പരിശോധനയിലാണിതു കണ്ടെത്തിയത്. 1985ൽ ആരംഭിച്ച എബിജി ഷിപ്‌യാർഡിന് ഐസിഐസിഐ ബാങ്ക് നേതൃത്വം നൽകുന്ന 28 ബാങ്കുകളുടെ കൺസോർഷ്യമാണു വായ്പ നൽകിയിരുന്നത്. 2013ൽ ഇതു കിട്ടാക്കടമായി. 2014ൽ വായ്പ തിരിച്ചടവ് പുനഃക്രമീകരിച്ച് 2 വർഷത്തേക്കു കൂടി സമയം നൽകിയെങ്കിലും ഫലമുണ്ടായില്ല. 2018ൽ ഇവൈയെ ഫൊറൻസിക് ഓഡിറ്ററായി നിയമിച്ചു. പണം വകമാറ്റി സ്വന്തമാക്കാനായി അക്കൗണ്ടുകളിൽ വ്യാപക തിരിമറി നടത്തിയെന്ന് ഇവൈ കണ്ടെത്തി.കൺസോർഷ്യത്തിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ 2019 ൽ സിബിഐക്ക് ആദ്യ പരാതി നൽകി. 2020ൽ രണ്ടാമത്തേതും. ഒന്നരവർഷത്തിനു ശേഷം ഈ ഫെബ്രുവരി 7 നു സിബിഐ കേസെടുത്തു.

വായ്പാ തട്ടിപ്പിനായി വ്യത്യസ്തത രീതികളാണ് പരീക്ഷിച്ചത്. എബിജി ഷിപ്‌യാർഡ് എടുത്ത വായ്പത്തുക ഉപകമ്പനികളിൽ നിന്നോ ബന്ധമുള്ള വെൻഡർ കമ്പനികളിൽ നിന്നോ ഉൽപന്നമോ സേവനമോ വാങ്ങിയെന്ന പേരിൽ അക്കൗണ്ടിൽ രേഖപ്പെടുത്തി നൽകി. ഇങ്ങനെ ലഭിച്ച 1,415 കോടിയോളം രൂപ എബിജി ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ വായ്പ തിരിച്ചടവിനും മറ്റു ചെലവുകൾക്കായി ഉപയോഗിച്ചു. സിംഗപ്പൂരിലുള്ള എബിജി സിംഗപ്പൂർ എന്ന ഉപകമ്പനിയിൽ വായ്പത്തുകയിലെ 4.35 കോടി ഡോളർ നിക്ഷേപിച്ചു. ഈ പണം എബിജി സിംഗപ്പൂർ നികുതിവെട്ടിപ്പുകാരുടെ ഇഷ്ടസ്ഥലമായ കെയ്മൻ ദ്വീപിലെ സ്റ്റാൻഡേഡ് ചാർട്ടേഡ് ട്രസ്റ്റിലേക്കു വഴിതിരിച്ചു. ഏരിസ് മാനേജ്മെന്റ് സർവീസസ്, ജിസി പ്രോപ്പർട്ടീസ്, തിരുപ്പതി ലാൻഡ്മാർക് എന്നിങ്ങനെ 7 കമ്പനികൾക്ക് വായ്പതുകയിൽ 83 കോടി രൂപ നൽകുകയും ഈ കമ്പനികൾ അത് ആസ്തികൾ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു.  ഇവയെല്ലാം എബിജിയുടെ കടലാസുകമ്പനികളാണെന്നു പിന്നീടു തെളിഞ്ഞു. 2014ൽ വായ്പ പുനഃക്രമീകരണം നടന്നപ്പോ‍ൾ സുതാര്യതയ്ക്കും നിരീക്ഷണത്തിനുമായി എല്ലാ പണമിടപാടും ട്രസ്റ്റ് ആൻഡ് റിട്ടൻഷൻ അക്കൗണ്ട് (ടിആർഎ) വഴിയായിരിക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഈ സമയം എബിജിക്ക് ലഭിച്ച 54.14 % തുകയും ടിആർഎ അക്കൗണ്ടിലൂടെയായിരുന്നില്ല.

അതിനിടെ വായ്പത്തട്ടിപ്പ് കേസിൽ സിബിഐക്കു പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) റജിസ്റ്റർ ചെയ്തേക്കുമെന്നാണ് വിവരം. എബിജി ഗ്രൂപ്പിന്‍റെ അനുബന്ധ കമ്പനിയുടെ മറ്റൊരു സാമ്പത്തിക തട്ടിപ്പു കേസിൽ 2019ലും ഇഡി ഇവർക്കെതിരേ നടപടിയെടുക്കുകയും 963 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനാനുമതി ഇല്ലാത്തതിനാലാണെന്ന് സിബിഐ വ്യക്തമാക്കി. ഡൽഹി സ്പെഷൽ പോലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമമനുസരിച്ചു പ്രവർത്തിക്കുന്ന സിബിഐക്ക് മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തണമെങ്കിൽ ആ സർക്കാരുകളുടെ അനുമതി ആവശ്യമാണ്.

source : livenewage