ബെംഗളൂരു: 2022ൽ 55000 പുതിയ ജീവനക്കാരെ ഉടനടി നിയമിക്കാനൊരുങ്ങി ഐടി ഭീമൻ ഇന്‍ഫോസിസ്. ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് ഫെബ്രുവരി 16 ന് നടന്ന നാസ്‌കോം ടെക്‌നോളജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഫോറം 2022ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഈ സാമ്പത്തിക വര്‍ഷത്തില്‍ 55,000 കോളേജ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യും. അടുത്ത വര്‍ഷം അത്രയും തന്നെ അല്ലെങ്കില്‍ അതിലും ഉയര്‍ന്ന സംഖ്യയാകും നിയമിക്കുക', അദ്ദേഹം പറഞ്ഞു. എല്ലായ്‌പ്പോഴും മികച്ച സ്‌കില്‍ ഡെവലപ്മെന്റ് നടപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോളേജ് ബിരുദധാരികൾക്കായി കമ്പനിയുടെ സമഗ്ര പരിശീലന പരിപാടിയുണ്ടാകും. ഡിജിറ്റല്‍ കഴിവുകള്‍ക്ക് പുറമെ സ്ഥാപനത്തിന്റെ രീതികളെക്കുറിച്ചും അത് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും അവര്‍ പരിശീലിപ്പിക്കപ്പെടുന്നു. ഈ വര്‍ഷം കമ്പനി നിയമിക്കുന്ന 55,000 പേരില്‍ 52,000 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരും 3,000 പേര്‍ പുറത്തുനിന്നുള്ളവരുമായിരിക്കുമെന്നാണ് വിവരം. ജീവനക്കാരുടെ റീസ്‌കില്ലിംഗ് പ്രോഗ്രാമുകളിലും ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പരേഖ് പറയുന്നു. 

മറ്റൊരു ഐടി ഭീമനായ കോഗ്‌നിസെന്റ് 50000 ഇന്ത്യക്കാരെ പുതുതായി നിയമിക്കുമെന്ന് ഫെബ്രുവരി ആദ്യവാരം അറിയിച്ചിരുന്നു. കോഗ്‌നിസെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള നിയമന സംഖ്യകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്. കഴിഞ്ഞ വര്‍ഷം കമ്പനി 33,000 പുതുമുഖങ്ങളെയാണ് തങ്ങളുടെ സ്റ്റാഫ് പൂളിലേക്ക് ചേര്‍ത്തത്.