ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിവിഎസ്‌ ഗ്രൂപ്പിന്റെ ഭാഗമായ ടിവിഎസ്‌ സപ്ലൈ ചെയിന്‍ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) വഴി 5000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. ഈയാഴ്‌ച കമ്പനി സെബിക്ക്‌ ഐപിഒ നടത്തുന്നതിനുള്ള അനുമതിക്കു വേണ്ട രേഖകള്‍ സമര്‍പ്പിക്കും. 2000 കോടി രൂപ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌സ്‌) വഴിയും 3000 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴിയുമായിരിക്കും സമാഹരിക്കുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും നിക്ഷേപകരും കൈവശമുള്ള ഓഹരികള്‍ വില്‍ക്കും. ടാറ്റാ ഓപ്പര്‍ച്ചുണിറ്റീസ്‌ ഫണ്ട്‌, മിത്‌സുബിഷി കോര്‍പ്പറേഷന്‍, ഗേറ്റ്‌വേ പാര്‍ട്‌ണേഴ്‌സ്‌, എക്‌സോര്‍ തുടങ്ങിയവ ടിവിഎസ്‌ സപ്ലൈ ചെയിനിലെ പ്രൈവറ്റ്‌ ഇക്വിറ്റി നിക്ഷേപകരാണ്‌.

ഈ വര്‍ഷം പ്രാഥമിക വിപണിയിലെത്തുന്ന മൂന്നാമത്തെ ലോജിസ്റ്റിക്‌സ്‌ കമ്പനിയായിരിക്കും ടിവിഎസ്‌ സപ്ലൈ ചെയിന്‍. ഡെലിവറിയുടെ ഐപിഒക്ക്‌ ജനുവരിയിലാണ്‌ സെബിയുടെ അനുമതി ലഭിച്ചത്‌. 7460 കോടി രൂപയാണ്‌ ഡെലിവറി ഐപിഒ വഴി സമാഹരിക്കുന്നത്‌. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ്‌ കമ്പനിയായ ഇകോം എക്‌സ്‌പ്രസ്‌ ഐപിഒക്കു വേണ്ടി ഡിആര്‍എച്ച്‌പി സമര്‍പ്പിക്കും. 4,800 കോടി രൂപയാണ്‌ ഇകോം ഓഹരി വില്‍പ്പന വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്‌. തേര്‍ഡ്‌ പാര്‍ട്ടി ലോജിസ്റ്റിക്‌സ്‌ സേവനം നല്‍കുന്ന കമ്പനിയായ ടിവിഎസ്‌ സപ്ലൈ ചെയിന്‍ 2004 മുതല്‍ വരുമാനത്തില്‍ 36 ശതമാനം പ്രതിവര്‍ഷ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്‌. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ 37 ശതമാനം പ്രതിവര്‍ഷ വളര്‍ച്ചയാണുണ്ടായത്‌.

Source : New Age