ബെംഗളൂരു: ഡിജിറ്റൽ പേയ്‌മെന്റ്, സാമ്പത്തിക സേവന ദാതാക്കളായ പൈൻ ലാബ്‌സ്, ലണ്ടനിലെ പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ വിട്രൂവിയൻ പാർട്‌ണേഴ്‌സിൽ നിന്ന് 50 മില്യൺ ഡോളർ സമാഹരിച്ചു. ഇതോടെ സ്ഥാപനത്തിന്റെ മൂല്യം 5 ബില്യൺ ഡോളറായി ഉയർന്നു. യുഎസിലെ ഐപിഒയ്ക്ക് (പ്രാരംഭ പബ്ലിക് ഓഫർ) മുന്നോടിയായി നോയിഡ, സിംഗപ്പൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിൽ നിന്ന് 15 മില്യൺ ഡോളർ ഇസോപ്പ് (എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്രോഗ്രാം) ബൈബാക്ക് നടത്തിയത് ഇതിൽ ഉൾപ്പെടുന്നു.
ഫിൻടെക് വെറ്ററനായ അംരിഷ് റാവു നേതൃത്വം നൽകുന്ന കമ്പനിയാണ് പൈൻ ലാബ്‌സ്. കഴിഞ്ഞ മാസം, ആൽഫ വേവ് ഗ്ലോബലിൽ നിന്ന് ദ്വിതീയ ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള ഇടപാടിൽ 150 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചിരുന്നു. എന്നാൽ പുതിയ നിക്ഷേപത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ അംരിഷ് റാവു വിസമ്മതിച്ചു. ഇതിനുമുമ്പ്, അൺകാഡമിയുടെ ഗൗരവ് മുഞ്ജൽ, എംപിഎലിന്റെ സായ് ശ്രീനിവാസ്, സ്വിഗ്ഗിയുടെ ശ്രീഹർഷ മജെറ്റി, ഡ്രീം11ന്റെ ഹർഷ് ജെയിൻ തുടങ്ങിയ മുൻനിര സ്റ്റാർട്ടപ്പ് സംരംഭകർ പൈൻ ലാബിൽ നിക്ഷേപം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.
ഈ വർഷം ജനുവരിയിൽ യുഎസിൽ ഐപിഒ ഫയലിംഗിനായി ഫയൽ ചെയ്ത പൈൻ ലാബ്‌സിന് ആഗോള വിപണിയിലെ തകർച്ച കാരണം അതിന്റെ ഐപിഒ പ്ലാനുകൾ നടപ്പുവർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് മാറ്റിവെയ്ക്കേണ്ടി വന്നിരുന്നു. പൈൻ ലാബ്സ് പൊതുവിപണിയിൽ നിന്ന് ഏകദേശം 500 മില്യൺ ഡോളർ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ ഈ പുതിയ ഫണ്ട് ഉപയോഗിച്ച് വളർച്ചാ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, പുതിയ ഫിൻടെക് സെഗ്‌മെന്റുകളിലേക്ക് പ്രവേശിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
Source Livenewage