ടപ്പു സാമ്പത്തിക വര്‍ഷം ലിസ്റ്റ്‌ ചെയ്‌ത ഓഹരികളില്‍ പകുതിയിലേറെയും ഇപ്പോള്‍ ലിസ്റ്റിംഗ്‌ ദിനത്തില്‍ ക്ലോസ്‌ ചെയ്‌ത വിലയേക്കാള്‍ താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌. വിപണിയിലുണ്ടായ ശക്തമായ ചാഞ്ചാട്ടമാണ്‌ പുതുതായി ലിസ്റ്റ്‌ ചെയ്‌ത കമ്പനികളുടെ വിപണിമൂല്യത്തില്‍ ചോര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കിയത്‌. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ഐപിഒ നടത്തിയ 54 കമ്പനികള്‍ 1.2 ലക്ഷം കോടി രൂപയാണ്‌ സമാഹരിച്ചത്‌. ഈ കമ്പനികളില്‍ 32 എണ്ണവും ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌ ലിസ്റ്റിംഗ്‌ ദിനത്തില്‍ ക്ലോസ്‌ ചെയ്‌ത വിലയേക്കാള്‍ താഴെയായാണ്‌.

നിദാന്‍ ലബോറട്ടറീസ്‌ ആന്റ്‌ ഹെല്‍ത്ത്‌കെയര്‍, കാര്‍ട്രേഡ്‌ ടെക്‌, ആഷ്‌ക ഹോസ്‌പിറ്റല്‍സ്‌, സിഗാച്ചി ഇന്റസ്‌ട്രീസ്‌, പേടിഎം, ഫിനോ പേമെന്റ്‌സ്‌ ബാങ്ക്‌ തുടങ്ങിയ ഓഹരികളാണ്‌ കനത്ത തകര്‍ച്ച നേരിട്ടത്‌. ഇവ 65 ശതമാനം വരെ ഇടിവ്‌ നേരിട്ടു. നടപ്പു സാമ്പത്തിക വര്‍ഷം ലിസ്റ്റ്‌ ചെയ്‌ത 54 കമ്പനികളില്‍ 18ഉം ഇപ്പോള്‍ ഇഷ്യു വിലയില്‍ നിന്നും അഞ്ച്‌ ശതമാനം മുതല്‍ 60 ശതമാനം വരെ താഴെയാണ്‌ വ്യാപാരം ചെയ്യുന്നത്‌. കാര്‍ട്രേഡ്‌ ടെക്‌, പേടിഎം, ഫിനോ പേമെന്റ്‌സ്‌ ബാങ്ക്‌, വിന്‍ഡ്‌ലാസ്‌ ബയോടെക്‌, സൊമാറ്റോ, നൈക, പോളിസിബസാര്‍ തുടങ്ങിയ കഴിഞ്ഞ വര്‍ഷം ലിസ്റ്റ്‌ ചെയ്‌ത കമ്പനികളുടെ ഓഹരികള്‍ കനത്ത ഇടിവാണ്‌ നേരിട്ടത്‌.

അമിതമായ മൂല്യനിര്‍ണയമാണ്‌ പല കമ്പനികള്‍ക്കും തിരിച്ചടിയായത്‌. അനുകൂലമായ വിപണി സാഹചര്യം ഉയര്‍ന്ന വില നിര്‍ണയിച്ച്‌ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള അവസരമായി പല കമ്പനികളും ഉപയോഗിച്ചു. ഇഷ്യു വില അമിതമായിട്ടും ഇത്തരം ഐപിഒകള്‍ പല മടങ്ങ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌ വിപണിയില്‍ നിലനിന്ന നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തം മൂലമാണ്‌. ചെലവേറിയ ഓഹരികള്‍ ചാഞ്ചാട്ടവേളകളില്‍ കനത്ത തിരുത്തല്‍ നേരിടുന്നത്‌ സ്വാഭാവികമാണ്‌. അതാണ്‌ വിപണിയുടെ ഗതി മാറിയപ്പോള്‍ കണ്ടത്‌. അമിതമൂല്യത്തിലായിരുന്ന ഓഹരികള്‍ക്കാണ്‌ ശക്തമായ പ്രഹരമേറ്റത്‌. യുഎസില്‍ ടെക്‌നോളജി ഓഹരികള്‍ നേരിട്ട കനത്ത തകര്‍ച്ച ഇന്ത്യയിലെ പുതിയ ടെക്‌ സ്റ്റാര്‍ട്‌-അപ്‌ ഓഹരികളുടെ ഇടിവിനും വഴിവെച്ചു.

Source : livenewage