തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം നാല് ശതമാനം ഉയർന്നു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1043.60 കോടി രൂപയാണ് മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം. ഇതേ കാലത്ത് കഴിഞ്ഞ വർഷം കമ്പനിയുടെ ലാഭം 1006.60 കോടി രൂപയായിരുന്നു.
2021 ഒക്ടോബർ - ഡിസംബർ കാലത്ത് കമ്പനിയുടെ വരുമാനം അഞ്ച് ശതമാനം ഉയർന്നു. 3168.10 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വർഷം ഇത് 3016.40 കോടി രൂപയായിരുന്നുവെന്നും കമ്പനി സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.
പലിശ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 3086.70 കോടി രൂപയായി. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ ദാതാക്കളാണ് മുത്തൂറ്റ് ഫിനാൻസ്. മുത്തൂറ്റ് ഹോംഫിൻ, ബെൽസ്റ്റർ മൈക്രോഫിനാൻസ്, മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേർസ്, മുത്തൂറ്റ് അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മുത്തൂറ്റ് ട്രസ്റ്റീ പ്രൈവറ്റ് ലിമിറ്റഡ്, മുത്തൂറ്റ് മണി, ഏഷ്യാ അസറ്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് ശ്രീലങ്ക എന്നീ കമ്പനികളിൽ നിന്നുള്ള സംയോജിത ലാഭമാണിത്.
Source : livenewage