ന്യൂഡൽഹി: ആമസോണും ഫ്യൂച്ചര് റീട്ടെയിലും ദീര്ഘകാലമായി തുടരുന്ന വ്യവഹാരം തീരുമോ എന്ന ആകാംക്ഷയിൽ വ്യവസായ, വാണിജ്യ ലോകം. സുപ്രീം കോടതി വാദം കേള്ക്കുന്നതിനിടെ തര്ക്കം സംബന്ധിച്ച് ഫ്യൂച്ചര് റീട്ടെയിലുമായി ചര്ച്ചനടത്താന് തയ്യാറാണെന്ന് അപ്രതീക്ഷിത നീക്കത്തിലൂടെ ആമസോണ് അഭിഭാഷകന് അറിയിച്ചതാണ് നിര്ണായകമായ വഴിത്തിരിവായത്.

ചര്ച്ചകളിലൂടെ പരിഹാരംകാണാന് സുപ്രീം കോടതി 10 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച സുപ്രീം കോടതിയില് വാദം കേള്ക്കുന്നതിനിടെയാണ് ആമസോണിനുവേണ്ടി ഹാജരായ അഭിഭാഷകന് ഗോപാല് സുബ്രഹ്മണ്യം ഏറെക്കാലമായി തുടരുന്ന തര്ക്കം സംബന്ധിച്ച ചര്ച്ച ചെയ്യാന് തയ്യാറാണെന്ന് അറിയിച്ചത്.

ആരും ജയിക്കാതെ മുന്നോട്ടുപോകുന്ന 'യുദ്ധം' അവസാനിപ്പിക്കാന് ചര്ച്ചകള്ക്ക് തയ്യാറാണെന്ന് ഫ്യൂച്ചര് ഗ്രൂപ്പിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇതോടെയാണ് കോടതി ഇരുകമ്പനികള്ക്കും ചര്ച്ചയ്ക്ക് സമയം അനുവദിച്ചത്. തന്ത്രപരമായ നീക്കത്തിലൂടെ ബിഗ്ബസാര് ഉള്പ്പടെയുള്ള ഷോപ്പുകളുടെ നിയന്ത്രണം റിലയന്സ് ഏറ്റെടുത്തതോടെയാണ് ആമസോണ് നയം മാറ്റിയതെന്നാണ് സൂചന.

ബിഗ് ബസാര്, ഫ്യൂച്ചര് ഫാഷനുകീഴിലുള്ള സെന്ട്രല്, ബ്രാന്ഡ് ഫാക്ടറി എന്നിവ ഉള്പ്പടെ ഇരുന്നൂറിലധികം ഷോപ്പുകളുടെ നിയന്ത്രണം റിലയന്സ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. 250 ഷോപ്പുകള് കൂടി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് റിലയന്സ്. ഇത്രയും കടകള് കൂടി ഏറ്റെടുത്താല് ഫ്യൂച്ചറിന്റെ 1,500 ഔട്ട്ലെറ്റുകളില് മൂന്നിലൊന്നിന്റെ നിയന്ത്രണവും റിലയന്സിന് ലഭിക്കും. 17,000 കോടി രൂപയുടെ കടബാധ്യതയാണ് ഫ്യൂച്ചര് റീട്ടെയിലിനുള്ളത്.

Source : livenewage