ന്യൂഡൽഹി: കമ്പനികളുടെ സിഎസ്ആർ ഫണ്ട് വിനിയോഗം സംബന്ധിച്ച് കൃത്യമായ ചട്ടക്കൂട് തയാറാക്കാനും സിഎസ്ആർ പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട്  കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി റിപ്പോർട്ട് പുറത്തിറക്കി. 2013 ലെ കമ്പനി നിയമം അനുസരിച്ച്, ലാഭകരമായ സ്ഥാപനങ്ങളുടെ മൂന്ന് വര്‍ഷത്തെ വാര്‍ഷിക ശരാശരി അറ്റാദായത്തിന്റെ 2 ശതമാനമെങ്കിലും ഒരു പ്രത്യേക സാമ്പത്തിക വര്‍ഷത്തില്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്‌ക്കുന്നത് നിർബന്ധമാക്കിയിരുന്നു. നിലവിലുള്ളതും അല്ലാത്തതുമായ പ്രൊജക്റ്റുകള്‍ക്കായി ചെലവഴിച്ച സിഎസ്ആര്‍ തുകയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങള്‍ ബന്ധപ്പെട്ട കമ്പനികള്‍ നല്‍കുന്നത് റിപ്പോർട്ട് പ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. ഒരു നിശ്ചിത സാമ്പത്തിക വര്‍ഷംഇമ്പാക്ട് അസസ്മെന്റിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും സിഎസ്ആര്‍ വഴി ഏതെങ്കിലും മൂലധന ആസ്തികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ അല്ലെങ്കില്‍ നേടിയിട്ടുണ്ടോ എന്നതും വ്യക്തമാക്കേണ്ടതുണ്ട്.

എന്നാൽ പുതിയ സിഎസ്ആർ നയം നടപ്പാക്കുന്നത് കമ്പനികളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുമെന്ന് വിമർശനമുണ്ട്.  സിഎസ്ആര്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ കൃത്യമായ നിർദ്ദേശങ്ങൾ ആവശ്യമാണെന്ന് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിന്റെ എം&എ പാര്‍ട്ണറും ഹെഡുമായ അകില അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, സിഎസ്ആര്‍ ഫണ്ട് വിനിയോഗം കൂടുതൽ ഫലപ്രദമാക്കാനുള്ള വിവിധ മാർഗങ്ങൾ നടപ്പാക്കി വരികയാണെന്നും നിലവിലെ റിപ്പോർട്ട് ആ ദിശയിലെ സുപ്രധാന ചുവടുവെപ്പാണെന്നും ഡെലോയിറ്റ് ഇന്ത്യ പാർട്ണർ പ്രതീക് ഷാ പറഞ്ഞു. ആദ്യഘട്ടത്തിൽ ഇത് കോര്‍പ്പറേറ്റുകള്‍ക്ക് അല്പം ഭാരമേൽപ്പിച്ചേക്കാമെങ്കിലും പുതിയ നയം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും ഫലപ്രാപ്തിയും വർധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 കോടി രൂപയുടെ ആസ്തിയോ, 1000 കോടി രൂപയുടെ വിറ്റുവരവോ, 5 കോടി രൂപയുടെ അറ്റാദായമോ ഉള്ള കമ്പനികള്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ചെലവഴിക്കണം എന്നതാണ് 2014 ഏപ്രില്‍ 1ന് പ്രാബല്യത്തില്‍ വന്ന പുതിയ കമ്പനി നിയമപ്രകാരമുള്ള സിഎസ്ആര്‍ വ്യവസ്ഥ.

Source : livenewage