സൊമാറ്റോയുടെ ഓഹരി വില ഇന്നലെ ഒന്‍പത്‌ ശതമാനം ഇടിഞ്ഞു. ഇന്നലെ എന്‍എസ്‌ഇയില്‍ 86.50 രൂപ വരെയാണ്‌ ഓഹരി വില ഇടിഞ്ഞത്‌. ജനുവരി 25ന്‌ രേഖപ്പെടുത്തിയ 84.15 രൂപയാണ്‌ സൊമാറ്റോയുടെ എക്കാലത്തെയും താഴ്‌ന്ന വില. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫല പ്രഖ്യാപനത്തിനു ശേഷമാണ്‌ സൊമാറ്റോയുടെ ഓഹരി ശക്തമായ ഇടിവ്‌ നേരിട്ടത്‌. ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തേക്കാള്‍ വരുമാനത്തില്‍ നേരിയ വളര്‍ച്ച മാത്രമേ സൊമാറ്റോക്ക്‌ കൈവരിക്കാന്‍ കഴിഞ്ഞുള്ളൂ.

1112 കോടി രൂപയാണ്‌ സൊമാറ്റോയുടെ വരുമാനം. മുന്‍ത്രൈമാസവുമായി താതരമ്യം ചെയ്യുമ്പോള്‍ 9 ശതമാനമാണ്‌ വരുമാന വളര്‍ച്ച. അതേ സമയം മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 78 ശതമാനം വരുമാന വളര്‍ച്ച കൈവരിച്ചിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഐപിഒ നടത്തിയപ്പോള്‍ 76 രൂപയായിരുന്നു സൊമാറ്റോയുടെ ഇഷ്യു വില. 169 രൂപയാണ്‌ എക്കാലത്തെയും ഉയര്‍ന്ന വില. ഈ നിലവാരത്തില്‍ നിന്നും 50 ശതമാനത്തോളമാണ്‌ ഇടിവുണ്ടായത്‌.

ചെലവേറിയ നിലയില്‍ ഓഹരിയുടെ മൂല്യനിര്‍ണയം നടത്തിയിരിക്കുന്നു എന്നതിന്റെ പേരിലും കനത്ത നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന്‌ ചൂണ്ടികാട്ടിയുമാണ്‌ പല അനലിസ്റ്റുകളും സൊമാറ്റോയുടെ ഐപിഒ ഒഴിവാക്കാന്‍ നിക്ഷേപകരെ ഉപദേശിച്ചത്‌. എന്നാല്‍ നിക്ഷേപകരില്‍ നിന്നും ഈ ഐപിഒക്ക്‌ ലഭിച്ചത്‌ മികച്ച പ്രതികരണമാണ്‌. 38 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. ലിസ്റ്റിങ്ങിനു ശേഷം 100 ശതമാനത്തിലേറെ നേട്ടം നല്‍കുകയും ചെയ്‌തു. എന്നാല്‍ ഇപ്പോള്‍ ഈ ഓഹരി ഇഷ്യു വിലയേക്കാള്‍ 15 ശതമാനം മാത്രമാണ്‌ മുകളില്‍ നില്‍ക്കുന്നത്‌