ഫേസ്ബുക്ക് ഉടമകളായ മെറ്റാ ഒരു യുഎസ് കമ്പനിയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം നേരിട്ടതിന് പിന്നാലെ, ഓഹരിവിപണിയിലെ എക്കാലത്തെയും വലിയ മൂല്യവര്‍ദ്ധന രേഖപ്പെടുത്തി ഇ കോമേഴ്‌സ് വമ്പനായ ആമസോണ്‍. ത്രൈമാസ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ റീട്ടെയില്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ് മുൻനിരക്കാരായ കമ്പനിയുടെ ഓഹരികള്‍ വെള്ളിയാഴ്ച 13.5 ശതമാനം ഉയര്‍ന്നു. വ്യാപാരത്തിന്റെ അവസാനത്തോടെ വിപണി മൂലധനം ഏകദേശം 190 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു.  കണക്കുകള്‍ പ്രകാരം, ആപ്പിളിന്റെ വിപണി മൂല്യം ജനുവരി 28-ന് 1 ബില്യണ്‍ ഡോളറിന്റെ ഏകദിന നേട്ടം മറികടന്നിരുന്നു. എന്നാല്‍ ആമസോണിന്റെ ഈ നേട്ടം അതിനെയും മറികടന്നിരിക്കുകയാണ്. ആമസോണിന്റെ മൂല്യം ഇപ്പോള്‍ ഏകദേശം 1.6 ട്രില്യണ്‍ ഡോളറാണ്. വെള്ളിയാഴ്ച മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഓഹരി 0.3 ശതമാനം ഇടിഞ്ഞതോടെ അതിന്റെ മൂല്യം ഏകദേശം 660 ബില്യണ്‍ ഡോളറായി.  സോഷ്യല്‍ മീഡിയ ഭീമന്റെ മോശം പ്രകടനത്തിന് ശേഷം മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഓഹരി മൂല്യം 200 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞ് ഒരു യുഎസ് കമ്പനിയുടെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടത്തിലായി. ആമസോൺ പ്രതീക്ഷിച്ചതിലും മികച്ച ലാഭം റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ വാര്‍ഷിക യുഎസ് പ്രൈം സബ്സ്‌ക്രിപ്ഷനുകളുടെ വില 17 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ കുതിച്ചുയരുകയായിരുന്നു.

Source : newliveage