മുംബൈ: ഉപ്പുതൊട്ടു സ്റ്റീല്‍ വരെ നിര്‍മ്മിക്കുമെന്ന് ഖ്യാതി നേടിയ ടാറ്റ ഓണ്‍ലൈന്‍ പേയ്മന്റ് രംഗത്തേയ്ക്ക് കടക്കുന്നു. യുണിഫൈഡ് പെയ്മന്റ് ഇന്റര്‍ഫേസുവഴി (യുപിഐ) പണമിടപാട് സാധ്യമാക്കുന്ന ആപ്പ് തുടങ്ങാന്‍ ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമന്‍ അനുമതി തേടി. ഇതിനായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുടെ അനുമതിയ്ക്കാണ് കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്.  ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥയില്‍ അര്‍ത്ഥവത്തായ സ്ഥാനം നേടുക എന്ന ടാറ്റയുടെ പദ്ധതിയുടെ ഭാഗമാണ് പുതിയ സംരംഭം. ഇതിന്റെ ഭാഗമായി ടാറ്റയുടെ ഡിജിറ്റല്‍ ഹാന്റായ ടാറ്റ ഡിജിറ്റല്‍ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കുമായി ചര്‍ച്ചകള്‍ തുടങ്ങി. മറ്റൊരു പ്രമുഖ സ്വകാര്യബാങ്കുമായും യുപിഐ ഇടപാടുകള്‍ക്കായി ടാറ്റ പങ്കാളിത്തത്തിന് ശ്രമിക്കുന്നുണ്ടെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  നിലവില്‍ ഗൂഗിള്‍ പേയും ഫോണ്‍പേയുമാണ് യുപിഐ പണമിടപാട് കമ്പനികളില്‍ ആദ്യസ്ഥാനങ്ങളിലുള്ളത്. ആമസോണ്‍ പേ, പേടിഎം, വാട്‌സ് ആപ്പ് പേ എന്നിവയും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളാണ്. വലിയ ഇടപാടുകള്‍ നടത്തുന്നതിന് ഇത്തരം ആപ്പുകള്‍ക്ക് ബാങ്കുകളുമായി പങ്കാളിത്തം അനിവാര്യമാണ്. ഗൂഗിള്‍ പേ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ,എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളുമായി സഹകരിച്ചാണ് യു.പിഐ ഇടപാടുകള്‍ നടത്തുന്നത്.  ഫെബ്രുവരിയില്‍ രാജ്യത്ത് യു.പിഐ വഴി 4.52 ബില്ല്യണ്‍ ഇടപാടുകളാണ് നടന്നത്.