മുംബൈ: ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗം കയ്യടക്കാന്‍ യുദ്ധം മുറുകുന്നതിനിടെ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍, ഫ്യൂച്ചര്‍ റീട്ടെയ്‌ലുമായുണ്ടാക്കിയ പാട്ടക്കരാര്‍ റദ്ദാക്കി. ഫ്യൂച്ചറിന്റെ 950 സ്റ്റോറുകള്‍ പാട്ടത്തിനെടുത്ത നടപടിയാണ് റിലയന്‍സ് റദ്ദാക്കിയത്.

835 ഫ്യൂച്ചര്‍ റീട്ടെയ്ല്‍ സ്റ്റോറുകളും 112 ഫ്യുച്ചര്‍ ലൈഫ് സ്റ്റൈല്‍ സ്റ്റോറുകളും പാട്ടത്തിനെടുത്ത കരാര്‍ റിലയന്‍സ് റദ്ദാക്കിയെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖയില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് പറഞ്ഞു.

കഴിഞ്ഞമാസമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് പാട്ടത്തിനെടുത്ത സ്റ്റോറുകള്‍ റിലയന്‍സ് കീഴ്പാട്ടത്തിനെടുത്തത്. കടബാധ്യതയെ തുടര്‍ന്ന് പാട്ടതുക നല്‍കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് സാധിക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി. റീട്ടെയ്ല്‍, ലൈഫ് സ്‌ററൈല്‍ സ്റ്റോറുകള്‍ക്ക് പുറമെ 34 സെന്‍ട്രല്‍ സ്റ്റോറുകളുടേയും 78 ബ്രാന്‍ഡ് ഫാക്ടറികളും റിലയന്‍സ് കീഴ്പാട്ടത്തിനെടുത്തു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ റിലയന്‍സ് തിരിച്ചുനല്‍കിയിരിക്കയാണ്.

ഫ്യൂച്ചറിന്റെ റീട്ടെയ്ല്‍ ബിസിനസും സ്റ്റോക്കും 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ആഗസ്റ്റ് 2020 ല്‍ റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫ്യൂച്ചറിന്റെ ബിസിനസ് പങ്കാളിയായ ആമസോണ്‍ കോടതിയെ സമീപിച്ചതിനാല്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായില്ല. പ്രസിദ്ധമായ ബിഗ് ബസാര്‍ സ്റ്റോറുകളുള്‍പ്പടെ 1700 സ്റ്റോറുകളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനുള്ളത്.

Livenewage