മുംബൈ: രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിച്ചതോടെ വിമാന കമ്പനികളുടെ ഓഹരിവില പുതിയ ഉയരം കുറിച്ചു. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോയുടെ മാതൃകമ്പനിയായി ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍, ജെറ്റ് എയര്‍ വേസ് എന്നിവയുടെ ഓഹരികള്‍ ഇന്ന് 5 മുതല്‍ 8 ശതമാനം വരെ വര്‍ധിച്ചു.

നിലവില്‍ സ്‌പൈസ് ജെറ്റ്,ഇന്റര്‍ഗ്ലോബ് ആവിയേഷന്‍,ജെറ്റ് എയര്‍വേസ് എന്നിവയുടെ ഓഹരികളില്‍ യഥാക്രമം 59.85 രൂപ, 1,705.65 രൂപ,93.90 രൂപ എന്നിങ്ങനെയാണ് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്നലെയാണ് ഇന്ത്യ തീരുമാനിച്ചത്. മാര്‍ച്ച് 27 മുതല്‍ വിമാന കമ്പനികള്‍ അന്തര്‍ദ്ദേശീയ സര്‍വീസുകള്‍ മുറപ്രകാരം നടത്തുമെന്ന് വ്യോമഗതാഗതവകുപ്പ് അറിയിച്ചു.

അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തിനുവഴങ്ങിയായിരിക്കും സര്‍വീസുകള്‍ നടക്കുക.

നേരത്തെ കഴിഞ്ഞമാസം 28 ന് അന്തര്‍ദ്ദേശീയ സര്‍വീസുകളുടെ വിലക്ക് നീട്ടി വ്യോമമന്ത്രാലയം ഉത്തരവിട്ടിരുന്നു.

മാര്‍ച്ച് 23 2020 മുതല്‍ പതിവ് രീതിയിലുള്ള അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കിയിരുന്നു. എങ്കിലും എയര്‍ ബബിള്‍ വഴിയും വന്ദേഭാരത് മിഷന്‍ വഴിയും ഇന്ത്യ സര്‍വീസുകള്‍ നടത്തുന്നുണ്ട്. നിലവില്‍ 40 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നു.

എയര്‍ ബബിള്‍ കരാര്‍ വഴി ഇരുരാജ്യങ്ങളുടെയും തെരഞ്ഞെടുക്കപ്പെടുന്ന വിമാന കമ്പനികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശപ്രകാരം സര്‍വീസുകള്‍ നടത്താം.

Source Livenewage