കൊച്ചി: മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡിന്റെ 2013 മാര്‍ച്ചിലെ പ്രവര്‍ത്തനഫലം ചോര്‍ത്തി പുറത്തുവിട്ട വ്യക്തിയ്ക്ക് സെബി പിഴ ചുമത്തി. അംബിത്ത് കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ഗവേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പങ്കജ് അഗര്‍വാള്‍ എന്ന വ്യക്തിക്കാണ് സെബി 15 ലക്ഷം രൂപ പിഴ ചുമത്തിയത്.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ഉണ്ണികൃഷ്ണന്‍, സച്ചിന്‍ അഗര്‍വാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പങ്കജ് അഗര്‍വാള്‍ കമ്പനിയുടെ രണ്ടാംപാദ ഫലങ്ങള്‍ മുന്‍കൂട്ടി അറിയുകയും അവ പ്രസിദ്ധീകരിക്കുകയുമായിരുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടുന്നത് ഓഹരിവിപണിയെ തെറ്റായി സ്വാധീനിക്കുമെന്ന് സെബി വിലയിരുത്തി.

ഇത്തരത്തില്‍ കമ്പനിയുടെ ഫലങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നത് ഓഹരിവ്യാപാര നിയമങ്ങള്‍ക്ക് എതിരാണ്. മാര്‍ച്ച് 2013 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സമാനമായ മറ്റൊരു കേസില്‍ മൈന്റ് ട്രീ ഉദ്യോഗസ്ഥരായ ബങ്കാരി രുദ്രസ്വാമി, പ്രസന്നകുമാര്‍ എന്നിവര്‍ക്ക് സെബി ഒരുലക്ഷം രൂപ പിഴ ചുമത്തി. കമ്പനിയുടെ ഓഹരിവ്യാപാരവുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര നിയമങ്ങള്‍ ലംഘിച്ചതിനാണ് സെബി പിഴ ചുമത്തിയത്.

Source Livenewage