ന്യൂഡല്‍ഹി: കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ (ആര്‍സിഎല്‍) വില്‍പ്പനയ്ക്കായി ആര്‍ബിഐ നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ താത്പര്യ പത്രിക ക്ഷണിച്ചു. വായ്പ തിരിച്ചടവ് മുടങ്ങുകയും ഗുരുതരമായ ഭരണ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 29 ന് റിലയന്‍സ് ക്യാപിറ്റല്‍ ബോര്‍ഡിനെ ആര്‍ബിഐ അസാധുവാക്കിയിരുന്നു. പിന്നീട് ആര്‍ബിഐ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ചില്‍ പാപ്പരത്വ നിയമ പ്രകാരം കമ്പനിയുടെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍ പ്രോസസ് (സിഐആര്‍പി) ആരംഭിക്കുന്നതിന് അപേക്ഷ നല്‍കി. താത്പര്യ പത്രിക ലഭിക്കുന്നതിനുള്ള അവസാന തീയതി 2022 മാര്‍ച്ച് 11, റെസല്യൂഷന്‍ പ്ലാനുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ഏപ്രില്‍ 20 എന്നിങ്ങനെയാണെന്ന് റെഗുലേറ്ററി ഫയലിംഗില്‍ റിലയന്‍സ് ക്യാപിറ്റല്‍ അറിയിച്ചു.

കമ്പനിയുടെ പാപ്പരത്വവുമായി ബന്ധപ്പെട്ട് വൈ നാഗേശ്വര റാവുവിനെ ആര്‍ബിഐ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സിന്റെ (സിഒസി) കൂടിയാലോചനകള്‍ക്കും അംഗീകാരത്തിനും ശേഷമാണു പരിഹാര പദ്ധതികളുടെ സമര്‍പ്പണത്തിനായി അപേക്ഷകള്‍ ക്ഷണിച്ചത്. റിസര്‍വ്വ് ബാങ്ക് പാപ്പരത്ത നടപടികള്‍ ആരംഭിച്ച രാജ്യത്തെ മൂന്നാമത്തെ വലിയ എന്‍ബിഎഫ്സി യാണിത്. മറ്റ് രണ്ട് കമ്പനികള്‍ ശ്രീ ഗ്രൂപ്പും ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനും ആയിരുന്നു. സെപ്റ്റംബറില്‍, റിലയന്‍സ് ക്യാപിറ്റല്‍ അതിന്റെ വാര്‍ഷിക യോഗത്തില്‍ കമ്പനിയുടെ ഏകീകൃത കടം 40,000 കോടി രൂപയാണെന്ന് ഓഹരി ഉടമകളെ അറിയിച്ചിരുന്നു.

Source : Livenewage