തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണത്തിനുള്ള അധികാരം ഏറ്റെടുത്തത്. വിമാനത്താവളത്തെ ലോകനിലവാരം ഉള്ളതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വിമാനത്താവളത്തിൽ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ആധുനിക കെട്ടിടമാണ് ഏറ്റവും പുതിയതായി ഏറ്റെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ജലഗതാഗതം ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് എത്താനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിമാനത്താവളത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന നിലവിലുള്ള ജലാശയം വികസിപ്പിക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി പരിഗണനയിലുണ്ട്.വിമാനത്താവളത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നിർമ്മാണത്തിനും അദാനി ഗ്രൂപ്പ് തന്നെയാണ് ചുക്കാൻ പിടിക്കുന്നത്.

അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തതു മുതൽ നിരവധി അന്താരാഷ്ട്ര എയർലൈൻ കമ്പനികളുമായി ചർച്ചയിൽ ഏർപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ നിന്നുള്ളത് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എയർലൈനുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്

source : livenewage