ന്യൂഡല്‍ഹി: ചൈനീസ് ടെലികോം കമ്പനിയായ ഹ്വാവെയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കമ്പനിയുടെ ഡല്‍ഹി, ഗുരുഗ്രാം, ബെംഗളൂരു ഓഫിസുകളിലാണ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധന ഐടി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. വിവിധ രേഖകള്‍ ഐടി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, അക്കൗണ്ടുകൾ, ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, വിദേശ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെന്നും അതില്‍ ആത്മവിശ്വാസമുണ്ടെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു. അടുത്തിടെ, മറ്റൊരു ചൈനീസ് ടെലികോം കമ്പനിയായ ഇസെഡ്ടിഇയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചൈനീസ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഹാന്‍ഡ്സെറ്റ് നിര്‍മാണ കമ്പനികളായ ഷവോമി, ഓപ്പോ എന്നിവയ്ക്കെതിരെയും അവയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെയും നികുതി വകുപ്പ് കഴിഞ്ഞ വര്‍ഷം തിരച്ചില്‍ നടത്തിയിരുന്നു.

ഈ ആഴ്ച ആദ്യം, ടെന്‍സെന്റ് എക്സ്റിവര്‍, നൈസ് വീഡിയോ ബൈഡു, വിവ വീഡിയോ എഡിറ്റര്‍, ഗെയിമിംഗ് ആപ്പ് ഗാരേന ഫ്രീ ഫയര്‍ ഇല്ലുമിനേറ്റ് എന്നിവയുള്‍പ്പെടെ ചൈനീസ് ലിങ്കുകളുള്ള 54 ആപ്പുകള്‍ കൂടി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രാലയം സുരക്ഷാ, സ്വകാര്യത ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബ്ലോക്ക് ചെയ്തിരുന്നു.