ക്രിക്കറ്റിനെ മതമായും താരങ്ങളെ ദൈവമായും ആരാധിക്കുന്നവരുടെ നാട്ടില്‍ ഐപിഎല്‍ തടിച്ചുകൊഴുക്കുയാണ് എന്ന മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതായിരുന്നു ഫെബ്രുവരി 11, 12 തീയതികളില്‍ ബെംഗളൂരുവില്‍  നടന്ന ഐപിഎല്‍ താരലേലവും അതിനോടനുബന്ധിച്ച് പുറത്തുവന്ന കണക്കുകളും.

വ്യവസായ പ്രമുഖരായ ടീമുടമകള്‍, മുന്‍ അന്തര്‍ദ്ദേശീയ താരങ്ങള്‍,ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ (ബിസിസിഐ) ഒഫീഷ്യലുകള്‍ എന്നിങ്ങനെ  പ്രമുഖര്‍ അണിനിരന്ന ആഢംബരപൂര്‍ണ്ണമായ ചടങ്ങില്‍  67 വിദേശ താരങ്ങളുള്‍പ്പടെ 204 കളിക്കാരാണ് പത്തുടീമുകളിലായി ചേക്കേറിയത്.  

ഇതിനായി ടീമുകള്‍ മൊത്തത്തില്‍ ചെലവഴിച്ച തുക  551.7 കോടി രൂപ.15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനാണ് ടൂര്‍ണമെന്റിലെ  വിലകൂടിയ താരം. 46.5 ദശലക്ഷം പേര്‍ ഐപിഎല്‍ താരലേലം തത്സമയം വീക്ഷിച്ചു.  മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ കാണികളുടെ എണ്ണം എത്രയോ മടങ്ങ് ഉയരുകയും ചെയ്യും.  

വിപണിയും ക്രിക്കറ്റും

വിപണിയും ക്രിക്കറ്റും പരസ്പര പൂരകമായാണ് ഇന്ത്യയില്‍ വളര്‍ന്നിട്ടുള്ളത് എന്ന യാഥാര്‍ത്ഥ്യം അരക്കിട്ടുറപ്പിക്കുന്നതാണ് ഐപിഎല്ലിന്റെ വിജയം. ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വര്‍ഷം തോറും 300 കോടി രൂപ എന്ന തുകയ്ക്കാണ് വരുന്ന രണ്ടുവര്‍ഷത്തേയ്ക്ക് ടാറ്റ ഈയിടെ സ്വന്തമാക്കിയത്. അഞ്ചുവര്‍ഷത്തെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നതിനായി ഡിസ്‌നിയുടെ കീഴിലുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചെലവഴിച്ചതാകട്ടെ  16,347.5 കോടി രൂപയും. അടുത്തഅഞ്ചുവര്‍ഷത്തേയ്ക്കുള്ള ലേലം ഈ വര്‍ഷം നടക്കാനിരിക്കേ തുക ഇനിയും വര്‍ധിക്കാനാണ് സാധ്യത. സാമ്പത്തിക ഉപദേഷ്ടാക്കളായ ഡഫ് ആന്റ് ഹെല്‍പ്‌സിന്റെ റിപ്പോര്‍ട്ടനുസരിച്ച് കൊറോണ കാരണം ഐപിഎല്ലിന്റെ മൂല്യം കഴിഞ്ഞവര്‍ഷം 45,800 കോടി രൂപ ഇടിഞ്ഞുവെങ്കിലും 2021 ല്‍ മൂല്യം7% വര്‍ധിച്ച് 4.7 ബില്ല്യണ്‍ യു.എസ് ഡോളറായി.

കാര്യങ്ങള്‍ ഇങ്ങിനെയാണെന്നിരിക്കെ ഐപിഎല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്തു സംഭാവനയാണ് നല്‍കുന്നത് ? എന്ന ചോദ്യം പല കോണുകളില്‍ നിന്നായി ഉയരുന്നു. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

ടൂറിസത്തിന് ഉണര്‍വ്

സാമ്പത്തികകാര്യ സ്ഥാപനമായ കെപിഎംജി പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യന്‍ ജിഡിപിയ്ക്ക് ഐ.പിഎല്‍ ഭീമമായ സംഭാവന നല്‍കുന്നു. നേരിട്ടും അല്ലാതെയും തൊഴില്‍ ഉറപ്പുവരുത്തുന്നതിന് പുറമെ സ്‌പോര്‍ട്‌സ് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും ഐപിഎല്‍ കനപ്പെട്ട സംഭാവന നല്‍കുന്നുണ്ട്.

ബ്രിട്ടന്‍,ദക്ഷിണാഫ്രിക്ക,ആസ്‌ത്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളിലെ സൂപ്പര്‍ താരങ്ങള്‍ ഐപിഎല്ലിലില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ഒരു വലിയ ആരാധകവൃന്ദം അവര്‍ക്കൊപ്പം ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്‌ക്കെത്തുന്നു. ഇത് ടൂറിസം രംഗത്തിന് വലിയ ഉണര്‍വാണ് നല്‍കുന്നത്. ഹോട്ടല്‍,റെസ്‌റ്റോറന്റ് വ്യവസായം ഇതിന്റെ കീഴില്‍ തഴച്ചുവളരുന്നുണ്ട്.

മറ്റൊന്ന്  ടൂറിസം ഭൂപടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യയിലെ ചെറുനഗരങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ്.  ഐപിഎല്‍ മീഡിയ കവേറേജിലൂടെ മുഖ്യാധാരയിലെത്താനുള്ള ശ്രമം ഇവരെ നഗരസൗന്ദര്യവല്‍ക്കരണം, ടൂറിസം അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളില്‍ വലിയ തുക നിക്ഷേപിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. ഇത് നിരവധി തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.

തൊഴില്‍ ഉറപ്പുവരുത്തുന്നു

ഐപിഎല്ലിന്റെ ആവിര്‍ഭാവത്തോടെ മറ്റേതൊരു തൊഴില്‍ മേഖലകളേക്കാളേറെ തിളക്കമുള്ളതായിരിക്കയാണ്  ഇന്ത്യയില്‍ ക്രിക്കറ്റ് രംഗം. 2008 ല്‍ ഐപിഎല്‍ ആരംഭിക്കുന്നതുവരെ സംസ്ഥാന,ദേശീയ ടീമുകള്‍ മാത്രമായിരുന്നു ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററുടെ ലക്ഷ്യം. 15 അംഗ ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കുക എന്ന ദുര്‍ഘട ദൗത്യമായിരുന്നു നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള ക്രിക്കറ്റുടെ ഏക വഴി. എന്നാല്‍ ഐപിഎല്ലിന്റെ ആവിര്‍ഭാവത്താടെ പത്തുടീമുകളിലായി നിരവധി കളിക്കാരാണ് കോടികള്‍ പ്രതിഫലം പറ്റുന്നത്. ഒരു സീസണില്‍ മാത്രം കളിച്ചാല്‍ ഒരു ആയുഷ്‌ക്കാലത്തേക്കുള്ള വരുമാനമുണ്ടാക്കാനുള്ള അവസരമായി ഐപിഎല്‍ മാറി. അതുകൊണ്ടുതന്നെ എങ്ങിനെയെങ്കിലും ഐപിഎല്‍ ടീമുകളില്‍ കയറിപറ്റുക എന്നതായിരിക്കുന്നു കളിക്കാരുടെ ലക്ഷ്യം.  

കളിക്കാര്‍ക്ക് പുറമെ ഗ്രൗണ്ട് സ്റ്റാഫ്, കോച്ചിംഗ് സ്റ്റാഫ്, ചിയര്‍ ലീഡേഴ്‌സ്, സെക്യൂരിറ്റി, മെഡിക്കല്‍ സംഘം എന്നിങ്ങനെ നിരവധി ജോലികളാണ് ഐപിഎല്‍ നേരിട്ട് സൃഷ്ടിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ, നിരവധി ഓണ്‍ലൈന്‍ ബെറ്റിംഗ് സ്ഥാപനങ്ങളും ഐപിഎല്ലിനോടനുബന്ധിച്ച് തഴച്ചുവളരുന്നുണ്ട്. ധാരാളം പേര്‍  ഓണ്‍ലൈന്‍ ബെറ്റിംഗില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും ഇത്തരം കമ്പനികള്‍ നിരവധി തൊഴിലുകളാണ് സൃഷ്ടിക്കുന്നത്. കെപിഎംജി തന്നെ പുറത്തുവിട്ട കണക്കുപ്രകാരം 9,50,500 കോടിരൂപയാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ ബെറ്റിംഗ് മേഖലയുടെ വിപണി മൂല്യം.

നികുതി

ആദ്യവര്‍ഷത്തില്‍ ബിസിസിഐ 3.500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാറിന് നികുതിയായി നല്‍കിയത്. പിന്നീട് ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തതോടെ നികുതി ബാധ്യത ഒഴിവാക്കിയെങ്കിലും  വിനോദനികുതി ഇനത്തില്‍ 350 കോടി രൂപ വര്‍ഷം തോറും സര്‍ക്കാര്‍ ബിസിസിഐയില്‍ നിന്നും പറ്റുന്നു.

2015 ല്‍ ബിസിസിഐ പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യന്‍ ജിഡിപിയ്ക്ക് 1150 കോടി രൂപയാണ് അതേവര്‍ഷം  ഐപിഎല്ലിന്റെ സംഭാവന.

പരസ്യവരുമാനം

പരസ്യദാതാക്കളേയും ചാനലുകളേയും സംബന്ധിച്ചിടത്തോളം ഐപിഎല്‍ ഉത്സവകാലമാണ്.

ഐപിഎല്ലിനോടനുബന്ധിച്ച് പരസ്യ പ്രചാരത്തിനായി വന്‍ തുകയാണ് കമ്പനികള്‍ മുടക്കുന്നത്. ഇത് പരസ്യവിനോദ രംഗത്തിന്റെ ഉണര്‍വിനും തൊഴില്‍ വളര്‍ച്ചയ്ക്കും കാരണമാകുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍  450-500 കോടി രൂപയുടെ പരസ്യവരുമാനമാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചത്. എലാറ കാപിറ്റലിന്റെ വൈസ് പ്രസിഡന്റും സാമ്പത്തികകാര്യ വിദഗ്ദ്ധനുമായ കരണ്‍ തരുണി പറയുന്നതനുസരിച്ച് ഓരോ ഐപിഎല്‍ മാച്ചും 6-7 കോടി രൂപയുടെ പരസ്യവരുമാനം ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നേടിക്കൊടുക്കുന്നു. 2021 ല്‍ പത്ത് സെക്കന്റ് പരസ്യചിത്രത്തിന് ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ ഈടാക്കിയത് 180 രൂപയാണ്. ഇതേ വര്‍ഷം ഐപിഎല്‍ തത്സമയ സംപ്രേഷണത്തിലൂടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3,600 -3800 കോടി രൂപ വരുമാനം സ്വന്തമാക്കിയതായി കണക്കാക്കപ്പെടുന്നു.