പേടിഎം, സൊമാറ്റോ, നൈക, പോളിസിബസാര്‍ തുടങ്ങിയ കഴിഞ്ഞ വര്‍ഷം ലിസ്റ്റ്‌ ചെയ്‌ത സ്റ്റാര്‍ട്ട്‌-അപ്‌ കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ മൂക്കുംകുത്തി വീണത്‌ പ്രാഥമിക വിപണിയെ പ്രതികൂലമായി ബാധിക്കുന്നു. ഓയോ ഹോട്ടല്‍സ്‌, ഡെല്‍ഹിവറി തുടങ്ങിയ കമ്പനികള്‍ ഐപിഒ നീട്ടിവെക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ടെക്‌ സ്റ്റാര്‍ട്ട്‌-അപ്പുകളുടെ ഓഹരികളിലുണ്ടായ വിലതകര്‍ച്ച നിക്ഷേപകരുടെ കൈപൊള്ളുന്നതിനാണ്‌ വഴിവെച്ചത്‌. പേടിഎം, സൊമാറ്റോ, പോളിസിബസാര്‍ തുടങ്ങിയ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 50 ശതമാനത്തിലേറെയാണ്‌ ഇടിഞ്ഞത്‌.

നിക്ഷേപകര്‍ക്കുണ്ടായ ദുരനുഭവം പുതിയ ഐപിഒ അപേക്ഷകളുടെ പരിശോധന കൂടുതല്‍ സൂക്ഷ്‌മമാക്കുന്നതിന്‌ റെഗുലേറ്ററി അതോറിറ്റിയെ പ്രേരിപ്പിച്ചിട്ടുണ്ട്‌. ഓയോയും ഡെല്‍ഹിവറിയും ഐപിഒകളുടെ മൂല്യനിര്‍ണയം പുന:പരിശോധിക്കുന്നതിനുള്ള നീക്കത്തിലാണ്‌. സോഫ്‌റ്റ്‌ ബാങ്ക്‌ ഗ്രൂപ്പ്‌ കോര്‍പ്പറേഷന്‌ ഇരുകമ്പനികളിലും നിക്ഷേപമുണ്ട്‌. ഡെല്‍ഹിവറി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക്‌ പബ്ലിക്‌ ഇഷ്യു മാറ്റിവെച്ചു. മാര്‍ച്ചില്‍ ലിസ്റ്റ്‌ ചെയ്യാനായിരുന്നു കമ്പനിയുടെ നേരത്തെയുള്ള പദ്ധതി.

ഓയോ ഐപിഒക്ക്‌ അപേക്ഷ നല്‍കിയിട്ട്‌ അഞ്ച്‌ മാസമായിട്ടും അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പ്രാഥമിക രേഖകള്‍ സെബിക്ക്‌ സമര്‍പ്പിച്ചതിനു ശേഷം കമ്പനിയുടെ ഉടമസ്ഥതാ ഘടന, കനത്ത നഷ്‌ടം തുടങ്ങിയവ മുന്‍നിര്‍ത്തി സൂക്ഷ്‌മപരിശോധന നടന്നുവരികയാണ്‌. സോസ്റ്റെല്‍ ഹോസ്‌പിറ്റാലിറ്റി പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി നടന്നുവരുന്ന നിയമയുദ്ധത്തെ കുറിച്ചും സെബി ഓയോയോട്‌ വിശദീകരണം തേടിയിട്ടുണ്ട്‌. ഫാര്‍മ ഇ-കോമേഴ്‌സ്‌ കമ്പനിയായ ഫാംഈസി, ഓട്ടോ ടെക്‌ കമ്പനിയായ ഡ്രൂം ടെക്‌നോളജി എന്നിവയും ഐപിഒ നടത്തുന്നതിനായി നവംബറില്‍ അപേക്ഷ നല്‍കിയിരുന്നു.