കൊച്ചി: എറണാകുളം ജില്ലയിലെ കളമശേരിയിൽ 400 കോടി രൂപ മുതൽമുടക്കിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ്. കിൻഫ്രയുടെ ഇൻഡസ്ട്രിയൽ പാർക്കിലെ 10 ഏക്കറിൽ രണ്ടുലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു ഫുഡ്പാർക്ക് നിർമിക്കുക. 2 മാസത്തിനകം നിർമാണം ആരംഭിക്കും. 18 മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കും. ആദ്യ ഘട്ടത്തിൽ 250 പേർക്ക് നേരിട്ടു തൊഴിൽ ലഭ്യമാകും. 2 ഘട്ടമായി പദ്ധതി പൂർത്തിയാകുന്നതോടെ കൂടുതൽ പേർക്ക് ജോലി നൽകാനാകും. പച്ചക്കറിയും പഴവർഗങ്ങളും സ്നാക്സ് ഐറ്റങ്ങളുമാകും ഇവിടെ കൂടുതലായി സംസ്കരിക്കുക.
അരൂരിൽ കയറ്റുമതി ലക്ഷ്യമാക്കിയുള്ള സമുദ്രോൽപന്നങ്ങളുടെ സംസ്കരണ യൂണിറ്റ് മാർച്ച് അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് മാൾ നിർമാണം 6–7 മാസത്തിനകം ആരംഭിക്കും. കശ്മീർ, നോയിഡ എന്നിവിടങ്ങളിലെല്ലാം ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെയും ലോജിസ്റ്റിക് കേന്ദ്രങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിൽ 1500 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പ് നടപ്പാക്കുന്നതെന്ന് ചെയർമാൻ എം എ യൂസഫലി പറഞ്ഞു
Source : Livenewage