ലണ്ടന്‍: നാലു ദിവസം നീണ്ട തകര്‍ച്ചയ്ക്കുശേഷം യൂറോപ്യന്‍ മാര്‍ക്കറ്റ് ഇന്ന് നേട്ടം കൊയ്തു. വിലയിടിവ് നേരിട്ട ഓഹരികളില്‍ നിക്ഷേപം വര്‍ധിച്ചതാണ് വിപണികള്‍ക്ക് തുണയായത്.

മുഴുവന്‍ യൂറോപ്പിനേയും പ്രതിനിധീകരിക്കുന്ന സ്റ്റോക്‌സ്600 സൂചിക നാലുദിവസത്തെ നഷ്ടത്തിനു ശേഷം ഇന്ന് 2.6 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ സെഷനുകളില്‍ കനത്ത നഷ്ടം നേരിടേണ്ടിവന്ന വാഹന നിര്‍മ്മാതാക്കള്‍, ട്രാവല്‍ ടൂറിസം രംഗം, ബാങ്കുകള്‍ എന്നിവ നാലു ശതമാനം നേട്ടമുണ്ടാക്കി.

ചൈനീസ് ബഹിഷ്‌ക്കരണം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിഞ്ഞ അഡിഡാസ് ഇന്ന് 8.2 ശതമാനം നേട്ടമുണ്ടാക്കി. ജര്‍മ്മന്‍ ലോജിസ്റ്റിക്‌സ് കമ്പനിയായ ഡ്യൂഷെ ഇന്ന് 6.7 ശതമാനം നേട്ടമാണ് കൈവരിച്ചത്.  യൂറോപ്യന്‍ ബാങ്കുകള്‍ 4.8 ശതമാനം ഉയര്‍ച്ച നേടിയെങ്കിലും ഈ വര്‍ഷത്തെ ടാര്‍ഗറ്റില്‍ നിന്നും ബഹുദൂരം പിന്നിലാണ് ഇപ്പോഴും.

ജര്‍മ്മന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാക്‌സ് 5.18 ശതമാനം ഉയര്‍ച്ച നേടി. പാരിസില്‍ ലിസ്റ്റ് ചെയ്ത സിഎസി40 292 പോയിന്റ്, നെതര്‍ലന്റ്‌സ് ഓഹരിവിപണി എഇഎക്‌സ് 25 പോയിന്റ, സ്പാനിഷ് വിപണി ഐബിഇഎക്‌സ് 276 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഇറ്റാലിയന്‍ വിപണിയായ എഫ്ടിഎസ്ഇ എംഐബി, സ്വിറ്റ്‌സര്‍ലന്റിന്റെ എസ്എംഇ, സ്വീഡന്റ് ഒഎംഎക്‌സ്30 എന്നിവ യഥാക്രമം1112 , 285, 55 പോയിന്റുകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

എന്നാല്‍ ഇന്നത്തെ നേട്ടം താല്‍ക്കാലികമാണെന്നും വീണ്ടും തിരിച്ചടികളുണ്ടാകാമെന്നും സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ക്രെയ്ഗ് എയര്‍ലാം പറഞ്ഞു.

Source Livenewage