മുംബൈ: ഇന്ത്യന്‍ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള എസ്‌കോര്‍ട്ട്‌സിന് ഓപ്പണ്‍ ഓഫര്‍ നടത്താന്‍ സെബി അനുമതി നല്‍കി. വിപണി മൂല്യത്തില്‍ നിന്നും കുറവ് തുക നല്‍കി കമ്പനി ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരെ അനുവദിക്കുന്ന പ്രക്രിയായാണ് ഓപ്പണ്‍ ഓഫര്‍.

നിലവിലെ ഓഹരി ഉടമകളായ ജപ്പാനീസ് കാര്‍ഷിക ഉപകരണ നിര്‍മ്മാതാക്കളായ കുബോട്ടയ്ക്കാണ് എസ്‌കോര്‍ട്ട്‌സ് ഓഹരികള്‍ നല്‍കുക. ഇതോടെ കുബോട്ട കമ്പനിയുടെ സഹ ഉടമസ്ഥരാകും.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഓപ്പണ്‍ ഓഫര്‍ നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സെബി അനുമതി നല്‍കിയ വിവരം കമ്പനി എക്‌സചേഞ്ചുകളെ അറിയിച്ചു കഴിഞ്ഞു.

രാജ്യത്തെ നാലാമത്തെ വലിയ ട്രാക്റ്റര്‍ നിര്‍മ്മാണ കമ്പനിയായ എസ്‌കോര്‍ട്ട്‌സ് കുബോട്ടയ്ക്ക് കൈമാറുമ്പോള്‍ ഓഹരിവില കുതിക്കുമെന്ന് ഉറപ്പാണ്. ഇന്ന് എസ്‌കോര്‍ട്ട്‌സിന്റെ ഓഹരിവില 1% ഉയര്‍ന്ന് 1874 രൂപയായി. വരും ദിവസങ്ങളില്‍ ഇത് 1950 തൊട്ട് 2000 രൂപയ്ക്ക് മുകളില്‍ പോകുമെന്ന് വിപണി വിദഗ്ദ്ധര്‍ പറയുന്നു.

നിക്ഷേപത്തിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാകേഷ് ജുന്‍ജുവാല ഇതോടെ എസ്‌കോര്‍ട്ട്‌സിലും ചരിത്രം ആവര്‍ത്തിക്കുകയാണ്. നിലവില്‍ കമ്പനിയുടെ 5.68 ശതമാനം ഓഹരികള്‍ ജുന്‍ജുന്‍വാലയുടെ പേരിലാണ്. ഇന്നത്തെ നിലവാരം വച്ച് നോക്കുമ്പോള്‍ 1,405 കോടി രൂപയുടെ ഓഹരികളാണ് അദ്ദേഹം കൈവശം വച്ചിരിക്കുന്നത്.

എസ്‌കോര്‍ട്ട്‌സിലെ  രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപം എട്ടുവര്‍ഷത്തിനുള്ളില്‍ വളര്‍ന്നത് 11.68 മടങ്ങാണ്. ഇത് ഡിവിഡന്റായി ലഭിച്ച 17 കോടി രൂപ ഉള്‍പ്പെടുത്താതെയുള്ള കണക്കാണ്.

വെറും141 കോടി രൂപ നിക്ഷേപിച്ചാണ് അദ്ദേഹം ഇത്രയും നേട്ടങ്ങള്‍ കൊയ്തത്.