തിരുവനന്തപുരം: കൊവിഡിന്റെ തളർച്ചയും ക്ഷീണവുമകറ്റി സമ്പദ് വ്യവസ്ഥയെയും ടൂറിസത്തെയും ശക്തിപ്പെടുത്താൻ കൊവിഡാനന്തര ടൂറിസം പദ്ധതികൾ തയാറാക്കി സംസ്ഥാന ടൂറിസം വകുപ്പ്. വിദേശികളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകർഷിക്കുന്ന വമ്പൻ പദ്ധതികളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കുക. ഈമാസം 25ന് ആദ്യ കാരവൻ പാർക്ക് വാഗമണിൽ ഉദ്ഘാടനം ചെയ്യുന്നതുൾപ്പെടെ കൊവിഡാനന്തര ടൂറിസത്തിന്റെ വളർച്ചയും വികാസവും മുന്നിൽ കണ്ടുള്ള പരിപാടികളാണ് ടൂറിസം വകുപ്പിന്റെ പക്കലുള്ളത്.
സഞ്ചാരികളിൽ കൊവിഡ് ഭയം അകറ്റി ആത്മവിശ്വാസമേകുന്ന കാമ്പെയിനുകൾ ഇതിനോടകം ടൂറിസം വകുപ്പ് ആരംഭിച്ചു. സംസ്ഥാന- ദേശീയതലങ്ങളിൽ റേഡിയോ, ഡിജിറ്റൽ-വെബ് പോർട്ടൽ കാമ്പെയിനുകൾ, സോഷ്യൽ മീഡിയാ പ്രമോഷൻ തുടങ്ങിയ പരിപാടികളാണ് ആരംഭിച്ചത്. കാഴ്ചകളിലെ മനോഹാരിതക്കൊപ്പം ടൂറിസം കേന്ദ്രങ്ങൾ കൊവിഡ് വിമുക്തമാണെന്ന സന്ദേശം സഞ്ചാരികൾ ലൈവായി സമൂഹ മാദ്ധ്യമങ്ങളിൽ നൽകും. ഹോട്ടലും ടാക്സിയും ടൂറിസം വകുപ്പ് ജീവനക്കാരുമടക്കം സമ്പൂർണ വാക്സിനേഷന് വിധേയരാണെന്ന സന്ദേശത്തിലൂടെ ടൂറിസ്റ്റുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആശങ്കകളകറ്റി അവരെ ഇവിടേക്ക് കൊണ്ടുവരാനും കഴിയും.
കേരളത്തിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ പ്രധാന സീസൺ കഴിഞ്ഞെങ്കിലും മൺസൂൺവരെ ശേഷിക്കുന്ന മാസങ്ങളിലെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഓരോ പ്രദേശത്തെയും പ്രധാന ഉത്സവങ്ങളെ ടൂറിസത്തിന്റെ ഭാഗമാക്കി സഞ്ചാരികളെ ആകർഷിക്കാനും ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ കൊവിഡിന് മുമ്പുണ്ടായിരുന്ന ടൂറിസം വരുമാനം 45000കോടി രൂപ ആയിരുന്ന സ്ഥാനത്ത് നിലവിലെ വരുമാനം 10000 കോടി രൂപ മാത്രമാണ്.
Source : Livenewage