ബെംഗളൂരു: 75 മിനിറ്റിനുള്ളിൽ യാത്രക്കാരെ വ്യോമ മാർഗം സുപ്രധാനമായ 23 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ബാംഗ്ലൂർ എയർപോർട്ട് ദക്ഷിണേന്ത്യയുടെ മുൻ നിര ട്രാൻസ്ഫർ ഹബ്ബായി മാറുന്നു.
കോവിഡിന് മുൻപ് രാജ്യത്തെ 10% യാത്രക്കാർ ബാംഗ്ലൂർ എയർപോർട്ട് വഴി യാത്ര ചെയ്തിരുന്നത് 2021-ൽ 19% യാത്രക്കാർ എന്ന നിലയിലാണ് ബാംഗ്ലൂർ എയർപോർട്ട് പാസഞ്ചർ ട്രാഫിക്കിൽ കുതിപ്പ് നടത്തിയത്.
മെട്രോ ഇതര നഗരങ്ങളിലേക്കും പ്രാദേശിക മേഖലകളിലേക്കുമുള്ള എയർപോർട്ടിന്റെ മെച്ചപ്പെട്ട കണക്റ്റിവിറ്റി യാത്രക്കാരുടെ വിഹിതത്തിൽ ഇരട്ടി വർദ്ധനവിന് കാരണമായി.
കോവിഡിന് മുമ്പുള്ള 54 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ അപേക്ഷിച്ച് ബാംഗ്ലൂർ വിമാനത്താവളം 2021-ൽ 74 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റിവിറ്റി സാധ്യമാക്കി.
ഇന്ന് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഏവിയേഷൻ വിപണികളിൽ ഒന്നാണ് ഇന്ത്യൻ വ്യോമയാന മേഖല. ബാംഗ്ലൂർ കൈവരിച്ച നേട്ടം ആ നിലക്ക് ഇന്ത്യൻ വ്യോമയാന മേഖലയുടെ വളർച്ചയുടെ സാക്ഷ്യപത്രം കൂടിയാണ്. 2013-14 സാമ്പത്തിക വർഷത്തിലെ 169 ദശലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 2019-20 ൽ ഏകദേശം 341 ദശലക്ഷമായി ഇരട്ടിച്ചു. അതായത് പ്രതിവർഷം 10% വളർച്ച.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ, കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളുടെ വരവ്, വിദൂര നഗരങ്ങളിലേക്കുള്ള മികച്ച പ്രാദേശിക കണക്റ്റിവിറ്റി, പ്രാദേശിക വിമാന യാത്രയിലെ വർദ്ധനവ് എന്നിവ ഇന്ത്യൻ വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുകയും ലോകത്തെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാക്കി മാറ്റുകയും ചെയ്തു.
Source : Livenewage