കൊച്ചി: ഒൻപതാം വാര്‍ഷികാഘോഷങ്ങളുടെ നിറവുമായി ലുലു ഗ്രൂപ്പിൻെറ കേരളത്തിലെ ആദ്യത്തെ ഷോപ്പിങ് മാളായ കൊച്ചി ലുലു . 2013 മാര്‍ച്ച് 10നാണ് ലുലു കൊച്ചിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതുവരെയുള്ള മലയാളിയുടെ ഷോപ്പിങ് അനുഭവങ്ങളെ കൂടുതൽ വിശാലമാക്കിയ ലുലു ഇപ്പോൾ കൊച്ചിയിൽ എത്തുന്നവരുടെ ഇഷ്ട ഷോപ്പിങ് ഡെസ്റ്റിനേഷൻ ആണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിൽ ഒന്നാണിത്. ഒൻപതു വര്‍ഷത്തിനിടെ 16 കോടിയോളം ഉപഭോക്താക്കൾ മാൾ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. കൊച്ചിയിൽ ഇങ്ങനെ ഒരു ഷോപ്പിങ് മാൾ വിജയിക്കുമോ എന്ന് സംശയിച്ചവര്‍ക്കുള്ള മറുപടി കൂടെയാണ് ഈ സംരംഭത്തിൻെറ വിജയം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി വിദേശ വിനോദ സഞ്ചാരികളും മാളിൽ സന്ദര്‍ശകരായി എത്തി. 50,000ത്തോളം വിദേശ വിനോദ സഞ്ചാരികൾ എത്തിയെങ്കിൽ ആഭ്യന്തര വിനോദ സഞ്ചാരികളായി എത്തിയത് 10 ലക്ഷം പേര്‍. കഴിഞ്ഞ രണ്ട് വര്‍ഷം മാത്രം നിരവധി രാജ്യാന്തര ബ്രാൻഡുകളും ലുലുവിൽ എത്തി. ഇതിൽ കേരളത്തിൽ ആദ്യമായി എത്തുന്ന ബ്രാൻഡുകൾ ഉണ്ട്. ഈ കാലയളവിൽ 50 സ്റ്റോറുകളാണ് ലുലുവിൽ തുറന്നത്.

രാജ്യത്തെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന ഷോപ്പിങ് മാളുകളിലൊന്നായി ലുലു എന്നേ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. 25 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഏകദേശം 1,600 കോടി രൂപയോളം മുതൽ മുടക്കിയാണ് മാൾ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ലുലുവിൻെറ ആദ്യ മാളാണിത്.

ബെംഗളൂരുവിൽ ലുലു പുതിയ മാൾ തുറന്നതിനോട് അനുബന്ധിച്ച് രാജ്യത്ത് മാളുകൾ വികസിപ്പിക്കുന്നതിനായി 4500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മാൾ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ലഖ്നൗവിൽ പുതിയ റീട്ടെയ്ൽ മാൾ ഉടൻ പൂര്‍ത്തിയായേക്കും എന്നാണ് സൂചന. കേരളത്തിൽ തന്നെ മറ്റ് പദ്ധതികളും ഒരുങ്ങുന്നുണ്ട്. 22 രാജ്യങ്ങളിലായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും വിപുലമായ ശൃംഖല ലുലു ഗ്രൂപ്പിനുണ്ട്. 215 ലുലു സ്റ്റോറുകളും 23 ഷോപ്പിങ് മാളുകളുമാണ് വിവിധ രാജ്യങ്ങളിൽ ലുലു പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ സംസ്കരണം തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമുണ്ട്.

Source Livenewage