വാഷിംഗ്ടൺ ഡിസി: ചൈനയുടെ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡും ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡും നടത്തുന്ന പേയ്മെന്റ് സർവീസുകളെ യുഎസ് ഗവണ്‍മെന്റിന്റെ 'കുപ്രസിദ്ധ വിപണി' (notorious piracy markets) പട്ടികയില്‍ ഉൾപ്പെടുത്തിയതായി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് (യുഎസ്ടിആര്‍) അറിയിച്ചു. വ്യാപാരമുദ്ര വ്യാജമായതോ പകര്‍പ്പവകാശ പൈറസിയില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന 42 ഓണ്‍ലൈന്‍ വിപണികളെയും 35 ഫിസിക്കല്‍ മാര്‍ക്കറ്റുകളെയും പട്ടിക വെളിപ്പെടുത്തുന്നു. ഇതില്‍ ആദ്യമായിയാണ് ചൈനയുടെ രണ്ട് സുപ്രധാന ഇ-കൊമേഴ്സ് സേവനങ്ങളായ അലിഎക്‌സ്പ്രസും വീചാറ്റും ഉള്‍പ്പെടുന്നത്. ഈ ഓണ്‍ലൈന്‍ അധിഷ്ഠിത വിപണികള്‍, ഗണ്യമായ വ്യാപാരമുദ്ര തട്ടിപ്പ് കേസില്‍ ഉള്‍പ്പെടുന്നതായി യുഎസ്ടിആര്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ചൈന ആസ്ഥാനമായുള്ള ബൈഡു, ഡിഎച്ച്‌ഗേറ്റ് എന്നിവയും പട്ടികയിലുണ്ട്. ചൈനയില്‍ സ്ഥിതി ചെയ്യുന്ന 'വ്യാജ വസ്തുക്കളുടെ നിര്‍മ്മാണത്തിനും വിതരണത്തിനും വില്‍പനയ്ക്കും പേരുകേട്ട' മറ്റ് ഒമ്പത് ഫിസിക്കല്‍ മാര്‍ക്കറ്റുകളും ലിസ്റ്റിലുണ്ടെന്ന് ഓഫീസ് പറഞ്ഞു.

അതേസമയം ഇ-കൊമേഴ്സ് സൈറ്റുകളെ കുപ്രസിദ്ധമായ വിപണികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎസ് ഗവണ്‍മെന്റിന്റെ തീരുമാനത്തോട് ചൈന യോജിക്കുന്നില്ല. നടപടി 'നിരുത്തരവാദപരമാണ്' എന്ന് ആരോപിച്ച് ചൈനീസ് വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവന പുറത്തിറക്കി. എന്നാല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ആലിബാബ പറഞ്ഞു. തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നുവെന്നും ഈ വിഷയം പരിഹരിക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ടെന്‍സെന്റ് പറഞ്ഞു. 

ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് കമ്പനികളുടെ സല്‍പ്പേരിന് ഒരു പ്രഹരമാണ് എങ്കിലും നേരിട്ട് പിഴ ഈടാക്കില്ല.അമേരിക്കന്‍ അപ്പാരല്‍ ആന്‍ഡ് ഫുട്‍വെയർ അസോസിയേഷനും (എഎഎഫ്എ) മോഷന്‍ പിക്ചര്‍ അസോസിയേഷനും ഉള്‍പ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ യുഎസ്ടിആര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയതിനെ സ്വാഗതം ചെയ്തു. താരിഫ്, സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്ത് തുടങ്ങിയ വിഷയങ്ങളില്‍ വര്‍ഷങ്ങളായി അമേരിക്കയും ചൈനയും വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഒപ്പുവച്ച 'ഫേസ് 1' വ്യാപാര കരാര്‍ പ്രകാരമുള്ള ചില പ്രതിബദ്ധതകള്‍ പാലിക്കുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്നും അമേരിക്ക പറഞ്ഞു.

Source livenewage