മുംബൈ: രാജ്യത്തെ പുനരുപയോഗ ഊര്ജമേഖലയിലെ പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനായി 24,000 കോടി രൂപയുടെ സോവറിൻ ഗ്രീന് ബോണ്ട് പുറത്തിറക്കിയേക്കും. ഏപ്രിൽ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തിക വര്ഷത്തെ ആദ്യ പകുതിക്കു മുമ്പായി ഒന്നാംഘട്ട വില്പനയുണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ട വില്പനയിൽ നിന്നുള്ള പ്രതികരണം വിലയിരുത്തിയാകും കൂടുതൽ ബോണ്ടുകൾ പുറത്തിറക്കുക.
കാർബൺ രഹിത മുന്നേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പുനരുപയോഗ ഈര്ജ പദ്ധതികള്ക്ക് ധനസഹായം ലഭ്യമാക്കാനാണ് ഹരിത ബോണ്ടുകൾ പുറത്തിറക്കുന്നത്. ഇതാദ്യമായാണ് സര്ക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്.
ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന ലോകത്തെ തന്നെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. 2030ഓടെ പുനരുപയോഗ വൈദ്യുതി ഉത്പാദനശേഷി നാലിരട്ടിയലിധികം വര്ധിപ്പിക്കാൻ പദ്ധതിയിടുന്നതും അതുകൊണ്ടാണ്. സുസ്ഥിര നിക്ഷേപ വര്ധന മുന്നിൽ കണ്ടാണ് ലക്ഷ്യം യാഥാര്ഥ്യമാക്കാൻ ഉദ്ദേശിക്കുന്നത്. ഗ്രീൻ എനര്ജി പദ്ധതി പരിഗണിച്ച് കുറഞ്ഞ ആദായം വാഗ്ദാനം ചെയ്യുന്നവയാകും ബോണ്ടുകൾ. നിലവിൽ 10 വര്ഷത്തെ സര്ക്കാര് കടപ്പത്രങ്ങളിൽ നിന്നുള്ള ആദായം 6.85ശതമാനമാണ്. അതിനേക്കാൾ കുറഞ്ഞ നിരക്കിലാകും ബോണ്ടുകൾ പുറത്തിറക്കുക.
കുറഞ്ഞ ആദായമാണെങ്കിലും ഈ വിഭാഗത്തിലെ ബോണ്ടുകളോട് വിദേശ നിക്ഷേപകര്ക്ക് ആഭിമുഖ്യമുള്ളതിനാൽ പരമാവധി തുക സമാഹരിക്കാനാകുമെന്നാണ് സര്ക്കാരിന്റെ കണക്കുകൂട്ടൽ. രാജ്യത്തെ പുനരുപയോഗ ഊര്ജമേഖലയിൽ പ്രവര്ത്തിക്കുന്ന കമ്പനികൾ ഫെബ്രുവരിയിൽ തന്നെ 1760 കോടി രൂപ സമാഹരിച്ചിരുന്നു.
Source lIvenewage