ദില്ലി: ആണവ വൈദ്യുത ഉല്‍പാദന രംഗത്ത് കുതിക്കാന്‍ ഇന്ത്യ. അടുത്ത മൂന്ന് വര്‍ഷത്തിനിടെ പത്ത് ഫ്‌ലീറ്റ് മോഡ് ആണവ റിയാക്ടറുകള്‍ നിര്‍മിക്കാനാണ് തീരുമാനം. കര്‍ണാടകയിലെ കൈഗയില്‍ അടുത്ത വര്‍ഷം ആദ്യത്തെ റിയാക്ടര്‍ നിര്‍മാണത്തിന് തുടക്കമാകും. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്. കൈഗ യൂണിറ്റ് 5, 6 എന്നിവയുടെ നിര്‍മാണം (എഫ്പിസി-ഫസ്റ്റ് പൗറിങ് കോണ്‍ക്രീറ്റ്) 2023ല്‍ ഉണ്ടാകുമെന്ന് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പാര്‍ലമെന്ററി പാനലിനെ അറ്റോമിക് എനര്‍ജി വകുപ്പ് അറിയിച്ചു. ഗോരഖ്പൂര്‍, ഹരിയാന, അനു വിദ്യുത് പ്രയോഞ്ജന്‍ യൂണിറ്റുകള്‍ 3, 4 എന്നിവയുടെ എഫ്പിസി 2024ല്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

2017 ജൂണില്‍, 700 മെഗാവാട്ട് തദ്ദേശീയമായി നിര്‍മ്മിച്ച പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളുടെ (പിഎച്ച്ഡബ്ല്യുആര്‍എസ്)) പത്ത് കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. മൊത്തം 1.05 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ ചെലവ് ലാഭിക്കുന്നതിനും സമയം കുറയ്ക്കുന്നതിനുമായിട്ടാണ് പത്ത് റിയാക്ടറുകള്‍ക്ക് ഒരുമിച്ച് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഗൊരഖ്പൂര്‍ മൂന്ന്, നാല് യൂണിറ്റുകള്‍ക്കും കൈഗ അഞ്ച്, ആറ് യൂണിറ്റുകള്‍ക്കുമുള്ള ടര്‍ബൈന്‍ ദ്വീപിനുള്ള എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണ പാക്കേജ് അനുവദിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി (ഡിഎഇ) അറിയിച്ചു.

ഫ്‌ലീറ്റ് മോഡില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ആണവ നിലയം നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 6780 മെഗാവാട്ട് ശേഷിയുള്ള 22 ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 10 ന് ഗുജറാത്തിലെ 700 മെഗാവാട്ട് റിയാക്ടര്‍ ഗ്രിഡുമായി ബന്ധിപ്പിച്ചെങ്കിലും ഇതുവരെ വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

Source Livenewage