2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ജപ്പാനെ മറികടന്ന് 2030 ഓടെ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. ഏഷ്യ ഇകണോമിക് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത 20 വർഷത്തിനുള്ളിൽ 500 ബില്യൻ ഡോളറിന് മുകളിൽ ശുദ്ധ ഊർജ കയറ്റുമതി നടക്കുമെന്നും ഗ്രീൻ എനർജി കയറ്റുമതിയിൽ ഇന്ത്യ വൻശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ”ഗ്രീൻ, ക്ലീൻ ഊർജരംഗത്ത് സ്വയംപര്യാപ്തത നേടുന്നത് ഇന്ത്യയെ ആഗോളശക്തിയാക്കും. ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഈ ഊർജമാറ്റം 21ാം നൂറ്റാണ്ടിൽ ജിയോപൊളിറ്റിക്കൽ പരിവർത്തനമുണ്ടാക്കും” ഏഷ്യയിലെ തന്നെ വൻധനാഢ്യനായ അംബാനി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 20 വർഷം, ഇന്ത്യ ഒരു ഐടി സൂപ്പർ പവറായി ഉയർന്നുവന്നിട്ടുണ്ടെങ്കിൽ അടുത്ത 20 വർഷം, സാങ്കേതികവിദ്യയ്‌ക്കൊപ്പം ഊർജ്ജത്തിലും ലൈഫ് സയൻസസിലും ഇന്ത്യ ഉയർന്നുവരുമെന്ന് താൻ വിശ്വസിക്കുന്നു. അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടിനുള്ളിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള മാർഗം ഇന്ത്യക്ക് ഉണ്ടാകണമെന്ന് അംബാനി പറഞ്ഞു. മാത്രമല്ല സമീപകാലത്തും ഇടക്കാലത്തും ഇന്ത്യ “ലോ കാർബൺ, നോ കാർബൺ തന്ത്രങ്ങൾ” പിന്തുടരേണ്ടിവരുമെന്ന് അംബാനി കൂട്ടിച്ചേർത്തു.