ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിക്കുകയും സേവനങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ചുവരുകയും ചെയ്യുന്നതിന്റെ പിൻബലത്തിൽ രാജ്യത്തിന്റെ സേവന കയറ്റുമതി 2022-23ല്‍ 325 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വീസസ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എസ്ഇപിസി) ചെയര്‍മാന്‍ സുനില്‍ എച്ച് തലത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2021-22) അവസാനത്തോടെ സേവന കയറ്റുമതി ഏകദേശം 250 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2021-22 ഏപ്രില്‍-ജനുവരിയിലെ സേവന കയറ്റുമതിയുടെ കണക്കാക്കിയ മൂല്യം 209.83 ബില്യണ്‍ യുഎസ് ഡോളറാണ്. മുന്‍വര്‍ഷത്തെ 167.45 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 25.31 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്.

കൊവിഡ് ഉടന്‍ ഇല്ലാതാകുമെന്ന പ്രതീക്ഷ എല്ലാത്തരം സേവനങ്ങള്‍ക്കുമുള്ള ആവശ്യം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ അടുത്ത വർഷത്തോടെ 325 ബില്യണ്‍ യുഎസ് ഡോളറെന്ന ലക്‌ഷ്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർവീസ് എക്സ്പോര്ട്സ് ഫ്രം ഇന്ത്യ സ്കീമിന് (എസ്ഇഐഎസ്) ബദല്‍ പദ്ധതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് പല സ്‌കീമുകളും നിലവിലുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കിടയിലും മൊത്തത്തിലുള്ള കയറ്റുമതിയുടെ നിബന്ധനകള്‍ പാലിച്ച് കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ 90-91 ശതമാനം നിലനിര്‍ത്താന്‍ സേവന മേഖലയ്ക്ക് കഴിഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി സേവന കയറ്റുമതി 8-9 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. വലിപ്പത്തിൽ ലോകത്ത് എട്ടാമതും, ഏഷ്യ-പസഫിക് റീജിയനില്‍ രണ്ടാമതുമാണ് ഈ മേഖല. സേവന കയറ്റുമതിക്ക് പ്രോത്സാഹനം നല്‍കുന്ന ഒരു സംവിധാനം അനിവാര്യമാണെന്ന് തലത്തി പറഞ്ഞു

Source Livenewage