മുംബൈ: 2022 -23 സാമ്പത്തിക വർഷവും രാജ്യത്ത് ഐ.പി.ഒ ബൂം തുടരുമെന്ന് റിപ്പോർട്ടുകൾ. 35 കമ്പനികൾക്ക് പ്രാഥമിക ഓഹരി വിൽപ്പന(ഐ.പി.ഒ )നടത്താനുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. 33 കമ്പനികൾ ഐ.പി.ഒയ്ക്കായി അപേക്ഷ സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഒഫ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ ) യുടേതാണ് റിപ്പോർട്ട്. എൽ.ഐ.സിയാണ് ഉടൻ നടക്കാനിരിക്കുന്ന മെഗാ ഐ.പി.ഒ.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 100ൽപ്പരം കമ്പനികളാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്തിയത്. അതിൽ പേടിഎം ഐ.പി.ഒ 183 ശതകോടി രൂപ സമാഹരിച്ച് മുന്നിലെത്തി. സൊമാറ്റോ 93.8 ശതകോടി രൂപയാണ് സമാഹരിച്ചത്. കേന്ദ്ര ബാങ്കുകൾ ഉദാരമായ പണനയം സ്വീകരിച്ചതും ബാങ്ക് പലിശ നിരക്ക് കുറഞ്ഞതും പ്രാഥമിക വിപണിയിലേക്ക് പണത്തിന്റെ ഒഴുക്ക് വർദ്ധിക്കാൻ കാരണമായതായി സി.എം.ഐ.ഇ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിലവിൽ കമ്പനികൾക്ക് ധനസമാഹരണത്തിന് ഇഷ്ടപ്പെട്ട മാർഗം ഓഹരി വിൽപ്പനയാണ്. അതേസമയം, കട പത്രങ്ങളിലൂടെയും ഡിബെഞ്ചറിലൂടെയുമുള്ള ധനസമാഹരണം ഈ വർഷം കുത്തനെ ഇടിഞ്ഞു. എന്നാൽ വിദേശ വാണിജ്യ കടമെടുപ്പ് 17.4ശതമാനം വർദ്ധിച്ചു, അതിലൂടെ കമ്പനികൾ സമാഹരിച്ചത് 1700 ശതകോടി രൂപയാണ്.

 2021-22 ഐ.പി.ഒ വർഷം

2021-22 സാമ്പത്തിക വർഷം ഐ.പി.ഒ വർഷമായിരുന്നു. ആദ്യ മൂന്ന് പാദത്തിൽ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ചത് 900 ശതകോടി രൂപയാണ്. ഇത് പ്രാഥമിക വിപണിയിൽ മൊത്തം ഓഹരി വിൽപ്പനയിലൂടെ ഉള്ള ധന സമാഹരണത്തിന്റെ 60 ശതമാനമാണ്. 2020-21 ൽ പ്രാഥമിക വിപണിയുടെ ഓഹരി വിൽപ്പനമൂല്യം 1400 ശതകോടി രൂപയായിരുന്നു. അതിൽ 16 ശതമാനമാണ് ഐ.പി.ഒകളിൽ നിന്ന് ലഭിച്ചത്.

 2022-23 ൽ ഐ.പി.ഒയ്ക്ക് അനുമതി ലഭിച്ചവ: 35

 അനുമതിക്കായി അപേക്ഷിച്ചിരിക്കുന്നവ: 33