തിരുവനന്തപുരം: എച്ച്എൽഎൽ ലേലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിൽ പ്രതിഷേധിച്ചാണിത്.

പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുന്നത്. ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ ഏറ്റെടുക്കുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ കത്തയച്ചിരിക്കുന്നത്.

സംസ്ഥാനത്തിനകത്തുള്ള എച്ച്എൽഎൽ സ്ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് എച്ച്എൽഎൽ ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. ഇതിലുള്ള സംസ്ഥാന സർക്കാരിന്റെ വിയോജിപ്പാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെ മുഖ്യമന്ത്രി അറിയിച്ചത്.

എച്ച്എൽഎൽ ലൈഫ് കെയർ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രാഥമിക വിവര പട്ടികയും (Preliminary Information Memorandum) ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ആഗോള തലത്തിൽ സമർപ്പിച്ച ക്ഷണവും പ്രകാരം  കേന്ദ്രസർക്കാരിനോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കോ 51 ശതമാനമോ അതിൽ കൂടുതൽ ഓഹരിയുള്ള സഹകരണ സംഘങ്ങൾക്കോ  ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നതാണ് നിബന്ധന. സംസ്ഥാനങ്ങൾക്കോ സംസ്ഥാനങ്ങൾക്ക് കീഴിലുള്ള പൊതുമേഖലാ  സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് എവിടെയും പറയുന്നില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

നിലവിൽ വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്.എൽ.എൽ സ്വകാര്യ മേഖലക്ക്  മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്ന കേന്ദ്ര സർക്കാരിൻ്റെ പിടിവാശി സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങളെ അപ്രസക്തമാക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാനുസൃതമായി സംസ്ഥാന സർക്കാരുകൾക്കുണ്ട് എന്നത് കേന്ദ്ര സർക്കാർ മറക്കുകയാണ്.

പൊതുമേഖലയുടെ വികസനം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു  കൈമാറിയ ഭൂമിയിലാണ് എച്ച്.എൽ.എൽ പ്രവർത്തനം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ എച്ച്.എൽ.എൽ കേന്ദ്ര സർക്കാറിൻ്റെ ഉടമസ്ഥതയിൽ നിന്നൊഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അതിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി നിലനിർത്താനുള്ള അവകാശം കേരളത്തിനുണ്ട്. അതിനാൽ എച്ച്എൽഎൽൻ്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നൽകുകയോ അല്ലെങ്കിൽ അതിൻ്റെ ലേല നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്തുകയാണ് കേന്ദ്രസർക്കാർ. നവ ലിബറൽ സാമ്പത്തിക നയങ്ങൾ ശക്തമായി നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എച്ച്എൽഎൽ ലൈഫ് കെയർ എന്ന കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കുന്ന കമ്പനിയും വിൽക്കുന്നത്. ഈ സ്ഥാപനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്നോട്ട് വന്ന കേരളത്തോട് കേന്ദ്രം മുഖംതിരിച്ചതോടെ രൂക്ഷമായ വാക്പോരിനും നിയമപോരാട്ടത്തിലേക്കും ഇത് മാറിയേക്കും.

എച്ച്എൽഎൽ ലൈഫ് കെയർ

രാജ്യത്ത് ലൈഫ്കെയർ ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നതാണ് ഈ പൊതുമേഖലാ സ്ഥാപനം. കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരിയാണ് ഇവിടെയുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ ടേൺ ഓവർ. ലാഭം 145 കോടിയുമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 500 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനിയാണിത്.

കേരളവും എച്ച്എൽഎല്ലും തമ്മിലെ ബന്ധം

എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ആസ്ഥാനം കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ്. കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിർപ്പറിയിച്ചിരുന്നു. കേന്ദ്രം തീരുമാനവുമായി മുന്നോട്ട് പോയതോടെ ലേലത്തിൽ പങ്കെടുത്ത് കമ്പനി ഏറ്റെടുക്കാൻ കേരളം തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച്എൽഎല്ലിന്‍റെ ആസ്ഥാനത്തിന് പുറമെ നാല് ഫാക്ടറികളും സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്.1969 ലാണ് കമ്പനി ആരംഭിച്ചത്. സ്ഥാപനത്തിന് പൊതുതാത്പര്യം കണക്കിലെടുത്ത് വെറും ഒരു രൂപ വാങ്ങിയാണ് 19 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയത്.

കേന്ദ്രത്തിന്റെ എതിർപ്പ്

ലേലത്തിൽ പങ്കെടുക്കാൻ സർക്കാരിന്  അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചു. കെഎസ്ഐഡിസിയെയാണ് കേരളം ലേല നടപടികൾക്കായി ചുമതലപ്പെടുത്തിയത്. എന്നാൽ ഈ നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടാണ് കേന്ദ്രസർക്കാരിന്‍റെ മറുപടി. സർക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങൾ വാങ്ങുന്നതിൽ സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2002ൽ ഡിസ്ഇൻവെസ്റ്റ്മെന്‍റ് മന്ത്രാലയത്തിന്‍റെ തീരുമാനം അറിയിച്ചാണ് തടസവാദം. ഇതോടെ സംസ്ഥാന സർക്കാരിന് പുതിയ വഴികൾ തേടേണ്ടി വരും.

Source Livenewage