ഹോങ്കോങ്ങ്: യു.എസ് വിലകയറ്റ സൂചിക വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ട്രഷറി യീല്‍ഡ് വര്‍ധിച്ചതോടെ ഏഷ്യന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണ്ണത്തിന്റെ വിലയിടിഞ്ഞു. വ്യാഴാഴ്ച മാത്രം 1,280 രൂപ ഇടിഞ്ഞ് സ്വര്‍ണ്ണവില 38,560 രൂപയായി. ഗ്രാമിന് 160 രൂപ ഇടിഞ്ഞ് 4820 ലാണ് സ്വര്‍ണ്ണം വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, സ്വര്‍ണ്ണ അവധി വ്യാപാര വില 0..58 ശതമാനം ഉയര്‍ന്ന് 1,988  ഡോളറായി. എന്നാല്‍ രണ്ടാഴ്ചയിലെ ഉയര്‍ന്ന വിലയിലാണ് ഇപ്പോഴും സ്വര്‍ണ്ണമുള്ളത്.  സ്‌പോട്ട് ഗോള്‍ഡ് സൂചിക സപ്പോര്‍ട്ട് ലെവലായ ഔണ്‍സിന് 1976 ഡോളറില്‍ തുടരുമെന്നും ഇനി താഴുന്ന പക്ഷം 1924-1953 പോയിന്റുകളില്‍ സപ്പോര്‍ട്ട് ലഭിക്കുമെന്നും റോയിട്ടേഴ്‌സ് ടെക്‌നിക്കല്‍ അനലിസ്റ്റ് വാങ് താവോ പറഞ്ഞു.വെള്ളി 0.8 ശതമാനവും പ്ലാറ്റിനം 0.6 ശതമാനവും നഷ്ടം രേഖപ്പെടുത്തി. മറ്റൊരു അമൂല്യ ലോഹമായ പെല്ലാഡിയത്തിന്റെ വില 0.6 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 2945.52 ആയി. തിങ്കളാഴ്ച പെല്ലാഡിയം 3,440.76 ഡോളറിന്റെ റെക്കോര്‍ഡ് ഉയരം കുറിച്ചിരുന്നു.  റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍  ലോഹം, എണ്ണ, വാതകം തുടങ്ങിയ കമ്മോഡിറ്റികളെ സുരക്ഷിത നിക്ഷേപങ്ങളായാണ് കണ്ടിരുന്നത്. വലിയ തുകയാണ് നിക്ഷേപകര്‍ കമ്മോഡിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിച്ചത്. ഇത് ഓഹരിവിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമായിരുന്നു.

Source Livenewage