ലണ്ടൻ: യുദ്ധ പ്രതിസന്ധിക്ക് പിന്നാലെ ലോകരാഷ്ട്രങ്ങളെ അലട്ടുന്നത് ഭക്ഷ്യക്ഷാമ ഭീതിയും. സംഘര്‍ഷം ലോകമെമ്പാടുമുള്ള ധാന്യ വിതരണത്തെ ബാധിച്ചേക്കാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റി അയക്കുന്ന റഷ്യയും രണ്ടാമതുള്ള യുക്രൈനും തമ്മിലാണ് യുദ്ധം നടക്കുന്നത്. 2021 ജൂണ്‍ മുതല്‍ 2022 ജൂലൈ വരെയുള്ള ആഗോള തലത്തിലെ ഗോതമ്പ് കയറ്റുമതിയുടെ പ്രതീക്ഷിത കണക്കുകളില്‍ 23 ശതമാനവും റഷ്യയുടെയും യുക്രൈന്റെയും സംഭാവനയാണ്. യുദ്ധം തുടരുന്നത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാകുമെന്ന് ഉറപ്പാണ്. ഗോതമ്പിന്റെ ഫ്യൂചര്‍ വില നിലവാരം ഇന്നലെ ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രൈനും. യുദ്ധം വ്യാപാര വാണിജ്യ ബന്ധങ്ങളെ സാരമായി ബാധിക്കുമെന്ന് മാത്രമല്ല, ചരക്ക് ഗതാഗതവും താറുമാറാക്കും. ചിക്കാഗോ ബോര്‍ഡ് ഓഫ് ട്രേഡ് കണക്ക് പ്രകാരം ഗോതമ്പിന്റെ വില 48 സെന്റാണ് ഇന്നലെ ഉയര്‍ന്നത്. ബഷലിന് 9.32 ഡോളറായിരുന്നു നേരത്തെയുണ്ടായിരുന്ന മൂല്യം. ഒരു ബഷല്‍ ഗോതമ്പെന്നാല്‍ 25.4 കിലോഗ്രാം തൂക്കം വരും. ഒരു രൂപയ്ക്ക് ഒരു പൈസ എന്നത് പോലെയാണ് ഡോളറിന് സെന്റ്. മിനെപോളിസ് വീറ്റ് എക്‌സ്‌ചേഞ്ചിലും മൂല്യം ഉയര്‍ന്നു. 49 സെന്റ് വര്‍ധിച്ച് 9.63 ഡോളറാണ് ഫ്യൂചര്‍ പ്രൈസ്. യൂറോപ്പിലും ഗോതമ്പിന്റെ ഭാവി വില ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ചിലേക്കുള്ള വിലയും ഉയര്‍ന്നിട്ടുണ്ട്. യൂറോനെക്സ്റ്റില്‍ മെട്രിക് ടണ്ണിന് 287 യൂറോയാണ് ഇന്നലത്തെ കണക്ക് പ്രകാരം മാര്‍ച്ചിലെ ഗോതമ്പിന്റെ വില. 

യുദ്ധം തുടരുകയും റഷ്യയ്ക്ക് മേല്‍ ഉപരോധം ഉണ്ടാവുകയും ചെയ്താല്‍ ആഗോള തലത്തില്‍ തന്നെ ഗോതമ്പ് ലഭ്യത കുറയും. അത് നിലവിലെ ഉല്‍പ്പാദ രാജ്യങ്ങള്‍ക്ക് മേല്‍ ഡിമാന്റ് വര്‍ധിപ്പിക്കുകയും ഇപ്പോള്‍ ഈ രാജ്യങ്ങളെ ആശ്രയിക്കുന്ന മറ്റ് ലോകരാഷ്ട്രങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ഇങ്ങിനെ വന്നാല്‍ ഗോതമ്പിന് ലോകത്തെമ്പാടും വില ഉയരുന്ന സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Source Livenewage